സംസ്ഥാനത്ത് മഴ കനക്കുന്നതോടെ മാളങ്ങളിൽ ഒളിച്ചിരിക്കുന്ന പാമ്പുകൾ പുറത്തിറങ്ങുകയാണ്. വെള്ളം പൊങ്ങുന്ന മിക്ക സ്ഥലങ്ങളിലെയും വീടുകളിലാണ് പാമ്പുകൾ അഭയം പ്രാപിക്കുന്നത്. ഇത് പാമ്പ് കടിയേൽക്കാനുള്ള സാദ്ധ്യതകളും വർദ്ധിപ്പിക്കുന്നുണ്ട്. പാമ്പ് കടിയേറ്റാൽ ഉടൻ പ്രാഥമിക ചികിത്സ നൽകി അടുത്തുള്ള ആശുപത്രിയിൽ എത്രയും പെട്ടെന്ന് കൊണ്ട് പോകണമെന്ന് എല്ലാവർക്കും അറിയാം. ഇതോടൊപ്പം തന്നെ അറിഞ്ഞിരിക്കേണ്ട കാര്യമാണ് പാമ്പ് കടിയേറ്റവർക്കുള്ള സംസ്ഥാന വനം വകുപ്പിന്റെ ചികിത്സാ സഹായങ്ങൾ. ഇത് സംബന്ധിച്ച് വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പ്രശസ്ത വിവരാവകാശ പ്രവർത്തകനും അദ്ധ്യപകനും പഞ്ചായത്ത് അംഗവുമായ രാജീവ് കേരളശേരി.
പാമ്പ് കടിയേറ്റാൽ ആവശ്യമായ ചികിത്സക്ക് 75,000 രൂപ വരെ സഹായം വനംവകുപ്പിൽ നിന്ന് ലഭിക്കും. പാമ്പ് കടിയേറ്റത് വഴി സ്ഥിരം അംഗവൈകല്യം സംഭവിച്ചാൽ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. പാമ്പ് കടിയേറ്റ് മരിക്കുന്നവരുടെ ആശ്രിതർക്കും രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. പാമ്പുകളെക്കുറിച്ച് കൂടുതൽ അറിയാൻ സാധിക്കുന്ന ആപ്പുകളും ഇപ്പോൾ പുറത്തിറക്കിയിട്ടുണ്ട്.
പാമ്പ് കടിയേറ്റതിനെത്തുടർന്ന് മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുവിന് സംസ്ഥാന വനംവകുപ്പിൽ നിന്ന് നഷ്ടപരിഹാരമായി ലഭിച്ച സംഭവമാണ് ബിജെപി പ്രവർത്തകൻ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. രണ്ട് ലക്ഷം രൂപയാണ് മരിച്ചയാളുടെ അനന്തരാവകാശിക്ക് ലഭിച്ചത്.
കഴിഞ്ഞ വർഷം സെപ്തംബർ ആറാം തിയ്യതി തന്റെ വാർഡിലെ ഒരു വ്യക്തിക്ക് പാമ്പ് കടിയേറ്റത് എന്ന് രാജീവ് കേരളശേരി ഫേസ്ബുക്കിൽ കുറിച്ചു. തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ചികിത്സക്കിടെ സെപ്റ്റംബർ പതിനഞ്ചിന് അദ്ദേഹം മരണപ്പെടുകയും ചെയ്തിരുന്നു. പാമ്പ് കടി ഉൾപ്പെടെ വന്യജീവി അക്രമങ്ങളിൽ മരണപ്പെടുന്നവരുടെ അനന്തരാവകാശികൾക്ക് സർക്കാരിന്റെ ധനസഹായം ഉണ്ടെന്ന് അറിയാമായിരുന്നു.അദ്ദേഹത്തിന്റെ മരണത്തിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ കുടുംബാംഗങ്ങളെക്കൊണ്ട് ഓൺലൈൻ ആയി വനം വകുപ്പിലേക്ക് കുടുംബത്തിൽ നിന്ന് അപേക്ഷ നൽകിച്ചിരുന്നു.
ഓൺലൈൻ അപേക്ഷയെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധനക്കായി എത്തുകയും ബന്ധപ്പെട്ട രേഖകൾ സെക്ഷൻ ഫോറസ്റ്റ് ഓഫീസിലും ഡിവിഷൻ ഫോറസ്റ്റ് ഓഫീസിലും സമയബന്ധിതമായി എത്തിക്കണം എന്ന് അറിയിച്ചു. തുടർന്ന് മരണപ്പെട്ട വ്യക്തിയുടെ കുടുംബാംഗങ്ങൾക്ക് രേഖകൾ ശരിയാക്കി നൽകാനായി ഇടപെടലുകൾ നടത്തുകയും വനംവകുപ്പ് ഓഫീസുകളിൽ അവരോടൊപ്പം രേഖകൾ നൽകുന്നതിന് പോവുകയും നിരന്തരം ഇക്കാര്യം ഉദ്യോഗസ്ഥരോട് അന്വേഷിക്കുകയും ചെയ്തു.
സർക്കാറിൽ നിന്ന് ഫണ്ട് ലഭ്യമാവുന്ന മുറക്ക് തുക ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ആവുമെന്നും ഉദ്യോഗസ്ഥർ സൂചിപ്പിച്ചിരുന്നു. പാമ്പ് കടിയേറ്റതിനെത്തുടർന്ന് മരണപ്പെട്ട വ്യക്തിയുടെ അനന്തരാവകാശിക്ക് രണ്ട് ലക്ഷം രൂപ സംസ്ഥാന വനംവകുപ്പിൽ നിന്ന് നഷ്ടപരിഹാരമായി ലഭിച്ചു. ഇടപെടലുകൾ വിജയം കണ്ടതിൽ സന്തോഷമുണ്ടെന്നും വനംവകുപ്പിന് നന്ദി അറിയിക്കുന്നതായും രാജീവ് കേരളശേരി ഫേസ്ബുക്കിൽ കുറിച്ചു.
Comments