ന്യൂഡൽഹി : കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്ര ദക്ഷിണേന്ത്യയിലും എത്തി പ്രചാരണം നടത്തണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാക്കൾ രംഗത്ത്. കർണാടകയിലെ കോൺഗ്രസ് പ്രസിഡന്റ് ഡികെ ശിവകുമാറാണ് പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി ദക്ഷിണേന്ത്യയിൽ എത്തണമെന്ന ആവശ്യം ഉന്നയിച്ചത്. കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹൈക്കമാന്റ് സംസ്ഥാനത്തേക്ക് തിരിഞ്ഞ് നോക്കാൻ പോലും മടിക്കുന്ന പശ്ചാത്തലത്തിലാണ് നീക്കം.
അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകിയ പ്രിയങ്ക വാദ്ര അടുത്ത തിരഞ്ഞെടുപ്പുകളിലും ശക്തമായി മുന്നോട്ട് വരണം. ഉത്തരേന്ത്യയിൽ മാത്രമല്ല ദക്ഷിണേന്ത്യയിലും പ്രിയങ്ക വരണം, എന്നാൽ മാത്രമേ പാർട്ടിക്ക് മുന്നേറാനാകൂ എന്നാണ് ഡികെ ശിവകുമാർ പറഞ്ഞത്.
ജൂൺ 10ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ നിന്ന് പ്രിയങ്ക വാദ്ര മത്സരിക്കണമെന്ന ആവശ്യം ശിവകുമാർ ഉൾപ്പെടെയുള്ള കർണാടക കോൺഗ്രസ് നേതാക്കൾക്കിടയിൽ ശക്തമാകുന്നതിനിടെയാണ് ഇത്. രാജ്യസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥിയെ ഹൈക്കമാന്റ് തിഞ്ഞെടുക്കുമെന്നാണ് ഡികെ ശിവകുമാർ പറഞ്ഞത്. ഒരു തവണ ചർച്ച നടത്തിയെന്നും ഇതുമായി ബന്ധപ്പെട്ട് ഇനിയും ചർച്ച തുടരുമെന്നും നേതാവ് വ്യക്തമാക്കി.
അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ സംസ്ഥാനങ്ങളിലും എത്തി പ്രിയങ്ക വാദ്ര പ്രചാരണം നടത്തിയിരുന്നു. ഇത് അണികൾക്ക് വിശ്വാസം നൽകിയെങ്കിലും ഒരിടത്ത് പോലും സീറ്റ് നേടാൻ കോൺഗ്രസിനായില്ല. ഈ സാഹചര്യത്തിലാണ് ഉത്തരേന്ത്യ വിട്ട് ദക്ഷിണേന്ത്യയിൽ എത്താൻ നേതാക്കൾ ആവശ്യപ്പെടുന്നത്.
Comments