ന്യൂഡൽഹി: കോൺഗ്രസിന്റെ ത്രിദിന ചിന്തൻ ശിബിരം പരാജയമാണെന്ന് തിരഞ്ഞെടുപ്പ് നിരീക്ഷകൻ പ്രശാന്ത് കിഷോർ. അർത്ഥവത്തായ എന്തെങ്കിലും നേടുന്നതിൽ ചിന്തൻ ശിബിരം പരാജയപ്പെടുകയാണ് ചെയ്തതെന്ന് പ്രശാന്ത് കിഷോർ അഭിപ്രായപ്പെട്ടു.
ഉദയ്പൂരിൽ നടന്ന കോൺഗ്രസിന്റെ ചിന്തൻ ശിബിരത്തെക്കുറിച്ചുള്ള പ്രതികരണം നിരവധി പേർ ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ അഭിപ്രായ പ്രകടനമെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി. ഹിമാചൽ പ്രദേശിലെയും ഗുജറാത്തിലെയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പരാജയം നേരിടുന്നതുവരെ കോൺഗ്രസിന് കുറച്ചുകൂടി സമയം നീട്ടികിട്ടിയെന്ന് മാത്രമാണ് ചിന്തൻ ശിബിരത്തിൽ നിന്നും നേടാനായത്. നിലവിലെ പാർട്ടിയുടെ സ്ഥിതി കുറച്ച് സമയത്തേക്ക് കൂടി നീട്ടിക്കൊണ്ടുപോകാൻ മാത്രമേ ത്രിദിന ചിന്തൻ ശിബിരം ഉപകരിക്കൂവെന്നും പ്രശാന്ത് കിഷോർ ട്വിറ്ററിലൂടെ പറഞ്ഞു.
I’ve been repeatedly asked to comment on the outcome of #UdaipurChintanShivir
In my view, it failed to achieve anything meaningful other than prolonging the status-quo and giving some time to the #Congress leadership, at least till the impending electoral rout in Gujarat and HP!
— Prashant Kishor (@PrashantKishor) May 20, 2022
ഏതാനും നാളുകൾക്ക് മുമ്പാണ് പ്രശാന്ത് കിഷോറിനെ സോണിയ ഗാന്ധി പാർട്ടിയിലേക്ക് ക്ഷണിച്ചത്. കോൺഗ്രസിന്റെ പുനരുജ്ജീവനവും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളും മുന്നിൽ കണ്ടായിരുന്നു നീക്കം. എന്നാൽ അദ്ദേഹം പാർട്ടിയിലേക്കുള്ള വാഗ്ദാനം നിരസിക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് കോൺഗ്രസിന്റെ ചിന്തൻ ശിബിരം നടക്കുന്നത്. 2024ൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ച ചെയ്യാനും കോൺഗ്രസിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി വേണ്ട മാറ്റങ്ങൾ വരുത്താനുമായിരുന്നു ഉയ്ദപൂരിൽ ചിന്തൻ ശിബിരം സംഘടിപ്പിച്ചത്. ശിബിരത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ എല്ലാവരും തന്നെ പങ്കെടുത്തിരുന്നു. കഴിഞ്ഞുപോയ തിരഞ്ഞെടുപ്പുകളിലെ കനത്ത പരാജയങ്ങൾ ചർച്ചയായെങ്കിലും പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തിന്റെ കാര്യത്തിൽ വീണ്ടും തീരുമാനമായിരുന്നില്ല.
Comments