ന്യൂഡൽഹി: അധോലോക ഇസ്ലാമിക ഭീകരൻ ദാവൂദ് ഇബ്രാഹിമിന് ഇന്ത്യയിൽ സജീവ ബന്ധമെന്ന് കണ്ടെത്തൽ. കറാച്ചിയിൽ ദാവൂദ് ഉണ്ടെന്ന ബന്ധുക്കളിൽ ചിലരുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് എൻഫോഴ്‌സ്‌മെന്റ് വകുപ്പ് സാമ്പത്തിക കൊടുക്കൽ വാങ്ങലുകളുടെ തെളിവും ശേഖരിച്ചത്.
കറാച്ചി കേന്ദ്രീകരിച്ചാണ് ദാവൂദ് പ്രവർത്തിക്കുന്നതിനൊപ്പം സഹോദരങ്ങൾക്കും മറ്റു ബന്ധുക്കൾക്കുമായി എല്ലാ മാസവും മുടങ്ങാതെ പത്തുലക്ഷം രൂപ വീതം എത്തിക്കുന്ന തായാണ് കണ്ടെത്തൽ. ഇതിൽ ദാവൂദുമായി നേരിട്ട് ബന്ധപ്പെട്ടു നിൽക്കുന്ന ഇഖ്ബാൽ കസ്‌ക്കറിനും പണം ലഭിക്കുന്നുണ്ട്. ഇഖ്ബാൽ കസ്‌ക്കറിന്റെ അടുത്ത സുഹൃത്തായ ഖാലിദ് ഉസ്മാൻ ഷെയ്ഖിനെ കസ്റ്റഡിയിലെടുത്തതിൽ നിന്നാണ് ദാവൂദിന്റ ഇന്ത്യയിലെ പണമിടപാടുകളുടെ വിവരം പുറത്തുവന്നത്.
1990ൽ ഖാലിദിന്റെ മൂത്ത സഹോദരൻ അബ്ദുൾ സമദ് ദാവൂദും അധോലോക നേതാവ് അരുൺ ഗാവ്‌ലി സംഘവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. അന്നുമുതലാണ് ദാവൂദ് സഹായിക്കുന്നത്. ഇതിനിടെ ഇഖ്ബാൽ കസ്‌ക്കറിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.
ദാവൂദിന്റെ പേരിൽ മുംബൈയിൽ പണമിടപാടും വസ്തുക്കച്ചവടവും എല്ലാം നടത്തുന്നത് ബന്ധുക്കളും അവരുടെ ഡ്രൈവർമാർ എന്ന നിലയിൽ ജോലി ചെയ്യുന്ന ദാവൂദിന്റെ സഹായികളുമാണ്. നിരവധി ഫ്‌ലാറ്റുകളടക്കം പലരിൽ നിന്നും ഭീഷണിപ്പെടുത്തിയാണ് ഈ സംഘം കൈവശപ്പെടുത്തിയിരിക്കുന്നതെന്നും ഇഡി അന്വേഷണ സംഘം അറിയിച്ചു.
Comments