ന്യൂഡൽഹി: ഭീകരവാദ ഫണ്ടിംഗ് കേസിൽ കശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് വധശിക്ഷ നൽകണമെന്ന് കോടതിയിൽ ആവശ്യമുന്നയിച്ച് എൻഐഎ. യുഎപിഎ ഉൾപ്പെടെയുള്ള എല്ലാ കുറ്റങ്ങളും യാസിൻ മാലിക് കോടതിയിൽ സമ്മതിച്ചിരുന്നു. കേസിൽ അല്പസമയത്തിനകം പട്യാല കോടതി വിധിപറയും.
കോടതിക്ക് അതിന്റെ വിവേചനാധികാരത്തിൽ തീരുമാനമെടുക്കാം, ശിക്ഷയുടെ കാര്യത്തിൽ, ദയയ്‌ക്കായി യാചിക്കില്ലെന്നാണ് കോടതിയിൽ യാസൻ മാലിക് ബോധിപ്പിച്ചത്. മാലികിന നിയമ സഹായം നൽകാനായി കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഏറ്റവും കുറഞ്ഞ ശിക്ഷയായ ജീവപര്യന്തം തടവ് നൽകണമെന്നാണ് കോടതിയോട് ആവശ്യപ്പെട്ടത്. അതേസമയം, 28 വർഷമായി താൻ ഏതെങ്കിലും തീവ്രവാദ പ്രവർത്തനങ്ങളിലോ അക്രമത്തിലോ ഏർപ്പെട്ടിട്ടുണ്ടെന്ന് തെളിയിക്കാൻ കഴിയുമെങ്കിൽ, താൻ രാഷ്‌ട്രീയത്തിൽ നിന്ന് വിരമിക്കുമെന്നും വധ ശിക്ഷ അംഗീകരിക്കുമെന്നുമാണ് മാലികിന്റെ വാദം. എൻഐഐ പ്രത്യേക കോടതി ജഡ്ജ് പ്രവീൺ സിംഗ് ആണ് കേസിൽ വിധി പറയുന്നത്.
എന്നാൽ, നേരത്തെ ശിക്ഷിക്കപ്പെട്ടതിനാൽ കേസിന്റെ വസ്തുതകളെക്കുറിച്ച് വാദിക്കുന്നതിൽ അർത്ഥമില്ലെന്നും ഇതിനകം തന്നെ നിരപരാധിത്വം തെളിയിക്കാൻ അവസരം നൽകിയിട്ടുണ്ടെന്നും കോടതിയും വ്യക്തമാക്കി. തീവ്രവാദ പ്രവർത്തനം, തീവ്രവാദ പ്രവർത്തനത്തിനായി ധനസമാഹരണം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് യാസിൻമാലികിനെതിരെ ചുമത്തിയത്. യുഎപിഎ, ഐപിസി 120-ബി (ക്രിമിനൽ ഗൂഢാലോചന), 124-എ (രാജ്യദ്രോഹം) എന്നീ വകുപ്പുകളും യാസിൻ മാലിക്കിനെതിരെ ചുമത്തിയിരുന്നു. കേസിൽ പ്രഖ്യാപിത കുറ്റവാളികളായി പ്രഖ്യാപിച്ച ലഷ്‌കർ-ഇ-തൊയ്ബ സ്ഥാപകൻ ഹാഫിസ് സയീദ്, ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ സയ്യിദ് സലാഹുദ്ദീൻ എന്നിവർക്കെതിരെയും കുറ്റപത്രം സമർപ്പിച്ചിരുന്നു.
വിചാരണ പൂർത്തിയാക്കി യാസിൻ മാലികിനെതിരെ ഇന്ന് ശിക്ഷ വിധിക്കാനിരിക്കെ ശ്രീനഗറിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. ലാൽ ചൗക്കിലും, മൈസുമയിലെ സമീപ പ്രദേശങ്ങളിലും കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. അതേ സമയം പൊതുഗതാഗതം സാധാരണഗതിയിൽ പ്രവർത്തിക്കുന്നു എന്നാണ് പ്രദേശീക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ നഗരത്തിൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.
Comments