ഇസ്ലാമാബാദ് : ഭീകര ഫണ്ടിംഗ് കേസിൽ കശ്മീരിലെ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് ശിക്ഷ വിധിച്ചതിൽ ഇന്ത്യക്കെതിരെ പരാമർശവുമായി പാകിസ്താനിലെ നേതാക്കൾ. ഇന്ത്യൻ ജനാധിപത്യത്തിന്റെ കറുത്ത ദിനം എന്നാണ് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പറഞ്ഞത്. മാലിക്കിന്റെ ആസാദി എന്ന ആശയത്തെ ഒരിക്കലും തടവിലാക്കാൻ ഇന്ത്യയ്‌ക്ക് സാധിക്കില്ലെന്നും ഷെരീഫ് ട്വിറ്ററിൽ കുറിച്ചു.
കശ്മീരി വിഘടനവാദി നേതാവിനെ ധീരനായ സ്വാതന്ത്ര്യ സമര സേനാനി എന്നാണ് പാക് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. മാലിക്കിനെ ശാരീരികമായി തടവിലിടാൻ ഇന്ത്യക്ക് കഴിയും, എന്നാൽ അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം എന്ന ആശയത്തൈ തടവിലിടാൻ ഒരിക്കലും സാധിക്കില്ല. കശ്മീരിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന ധീരന് ശിക്ഷ വിധിച്ചത്, കശ്മീരികൾ സ്വന്തം അവകാശങ്ങൾക്കായി പൊരുതാൻ കൂടുതൽ ഉണർവേകുമെന്നും ഷെരീഫ് അവകാശപ്പെട്ടു.
പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭുട്ടോ സർദാരിയും ഇന്ത്യൻ എൻഐഎ കോടതിയുടെ തീരുമാനത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഹുറിയത്ത് നേതാവ് യാസിൻ മാലിക്കിനെ വ്യാജ വിചാരണയിലൂടെയാണ് അന്യായമായി ശിക്ഷിച്ചത് എന്നാണ് ഇയാൾ പറയുന്നത്. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള കശ്മീരികളുടെ ശബ്ദം ഇന്ത്യയ്‌ക്ക് ഒരിക്കലും നിശബ്ദമാക്കാൻ കഴിയില്ല. കശ്മീരി സഹോദരങ്ങൾക്കൊപ്പമാണ് പാകിസ്താൻ നിൽക്കുന്നത് എന്നും അവരുടെ പോരാട്ടത്തിന് എല്ലാ പിന്തുണയും നൽകുമെന്നും സർദാരി അവകാശപ്പെട്ടു.
ജമ്മു കശ്മീരീലെ ഭീകരപ്രവർത്തനങ്ങൾക്ക് ഹവാല ഇടപാടിലൂടെ പണം കണ്ടെത്തി നൽകിയെന്ന കേസിലാണ് യാസിൻ മാലിക്കിന് ഡൽഹി എൻഐഎ കോടതി ജീവപര്യന്തം
ശിക്ഷ വിധിച്ചത്. കേസിൽ യാസിൻ കുറ്റക്കാരാനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. മാലിക്കിന് വധശിക്ഷ നൽകണമെന്നാണ് എൻഐഎ ആവശ്യപ്പെട്ടത്.
2017ൽ നടന്ന സംഭവത്തിലാണ് ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് നേതാവായ മാലിക് പ്രതിയായത്. 2016 ൽ സുരക്ഷാസേനയ്‌ക്ക് നേരെ 89 സ്ഥലങ്ങളിൽ കല്ലേറുണ്ടായതിന് പിന്നിൽ മാലിക്കിന് പങ്കുണ്ടെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ലഷ്‌കറെ തയിബ സ്ഥാപകൻ ഹാഫിസ് സയീദും ഹിസ്ബുൽ മുജാഹിദീൻ മേധാവി സയ്യിദ് സലാഹുദീനും കേസിൽ പ്രതികളാണ്.
Comments