കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാന്റെ സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഹർജിയിൽ കഴിഞ്ഞ ദിവസം സർക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു.
കേസന്വേഷണം പാതിവഴിയിൽ അവസാനിപ്പിക്കാനായി ഭരണതലത്തിൽ നിന്നും രാഷ്‌ട്രീയ ഇടപെടൽ ഉണ്ടാകുന്നു എന്നതടക്കം സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയായിരുന്നു ആക്രമിക്കപ്പെട്ട നടിയുടെ ഹർജി. എന്നാൽ ഹർജിയിലെ ആക്ഷേപങ്ങൾ തെറ്റാണെന്നാണ് സർക്കാർ വാദം. കൂടാതെ കേസിനെ രാഷ്‌ട്രീയമായി ഉപയോഗിക്കരുതെന്നും അന്വേഷണം സംബന്ധിച്ചുള്ള നടിയുടെ ഭീതി അനാവശ്യമാണെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചു.
അതേസമയം കേസന്വേഷണത്തിനെതിരായ വിവാദങ്ങൾക്കിടെ ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ആശങ്കകൾ മുഖ്യമന്ത്രിയുമായി പങ്കുവെച്ചുവെന്നും എല്ലാവിധ പിന്തുണയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായും നടി അറിയിച്ചു. കൂടിക്കാഴ്ചയ്‌ക്ക് ശേഷം ആദ്യമായി പരസ്യ പ്രതികരണത്തിന് തയ്യാറായി നടി മുന്നോട്ടുവന്നിരുന്നു. സിപിഎം നേതാക്കളുടെ വിമർശനത്തിൽ ഒന്നും പറയാനില്ലെന്നും ആരുടേയും വായ തനിക്ക് അടച്ചുവെക്കാൻ കഴിയില്ലെന്നും നടി മാദ്ധ്യമങ്ങളെ അറിയിച്ചു.
Comments