ബംഗളൂരു; ഇന്ത്യയുടെ അന്തർവാഹിനിയായ ഐഎൻഎസ് ഖണ്ഡേരിയിൽ ലഘുയാത്ര നടത്തി ഓപ്പറേഷൻ ക്ഷമത വിലയിരുത്തി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. കർണാടകയിലെ കർവാർ നാവികതാവളത്തിൽ സന്ദർശനം നടത്തുന്നതിനിടെയാണ് പ്രതിരോധമന്ത്രി ഐഎൻഎസ് ഖണ്ഡേരിയിൽ സന്ദർശനം നടത്തിയത്.
അന്തർവാഹിനിയുടെ യുദ്ധക്ഷമതയും പ്രതിരോധമികവും മന്ത്രി വിലയിരുത്തി. നാല് മണിക്കൂറോളം ഐഎൻഎസ് ഖണ്ഡേരിയിൽ അദ്ദേഹം സമയം ചിലവഴിച്ചു. സമുദ്രത്തിനടിയിലെ ഓപ്പറേഷനുകൾ പൂർണമായി രക്ഷാമന്ത്രിക്ക് മുൻപാകെ പ്രദർശിപ്പിച്ചതായി കർവാർ നാവികതാവള വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യ തദ്ദേശീയമായി നിർമിച്ച അന്തർവാഹിനിയാണ് ഐഎൻഎസ് ഖണ്ഡേരി. ഛത്രപതി ശിവജിയുടെ മറാത്താ സാമ്രാജ്യത്തിന്റെ ദ്വീപ് കോട്ടകളായിരുന്ന ഖണ്ഡേരിയുടെ പേരാണിത്. കാൽവരി ക്ലാസിലെ രണ്ടാമത്തെ മുങ്ങിക്കപ്പലാണിത്. സമുദ്രത്തിനടിയിൽ ശക്തമായ ആക്രമണം നടത്താൻ ഈ ശ്രേണിയിലെ അന്തർവാഹിനികൾക്ക് ശേഷിയുണ്ട്. ശത്രുക്കൾക്ക് എളുപ്പം കണ്ടെത്താനാവില്ലെന്നതാണ് കാൽവരി ക്ലാസ് അന്തർവാഹിനികളുടെ സവിശേഷത.
മെയ്‌ക്ക് ഇൻ ഇന്ത്യയിൽ രാജ്യത്തിനുളള കഴിവിന്റെ തിളങ്ങുന്ന ഉദാഹരണമാണ് ഐഎൻഎസ് ഖണ്ഡേരി എന്ന് രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി. നാവിക സേന വാങ്ങാൻ ഒരുങ്ങിയ 41 കപ്പലുകളിലും അന്തർവാഹിനികളിലെയും 39 എണ്ണവും ഇന്ത്യൻ കപ്പൽ നിർമാണ ശാലകളിൽ നിർമിച്ചതാണെന്നതും ഏറെ അഭിമാനകരമാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഐഎൻഎസ് ഖണ്ഡേരിയിലെ ഓഫീസർമാരുമായും പ്രതിരോധ മന്ത്രി സംവദിച്ചു. വെല്ലുവിളി നിറഞ്ഞ അന്തരീക്ഷത്തിൽ അവർ നടത്തുന്ന പ്രവർത്തനങ്ങളെ പ്രതിരോധമന്ത്രി പ്രശംസിച്ചു. സമുദ്രമേഖലയിൽ നേരിടുന്ന ഏത് ഭീഷണിയെയും ഉടനടി നേരിടാൻ ഇന്ത്യൻ നാവിക സേന പുലർത്തുന്ന ജാഗ്രതയെയും തയ്യാറെടുപ്പിനെയും മന്ത്രി അഭിനന്ദിച്ചു. രണ്ട് ദിവസത്തേക്കാണ് പ്രതിരോധമന്ത്രി കർവാർ വ്യോമതാവളത്തിൽ സന്ദർശനത്തിന് എത്തിയത്.
Comments