തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ശ്രീ ആനന്ദാസ് ഗ്രൂപ്പിന്റെ ഹോട്ടലുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നതായി വൃത്തങ്ങൾ അറിയിച്ചു. വടവള്ളി, ഗാന്ധിപുരം, ലക്ഷ്മി മിൽ തുടങ്ങി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഐടി ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഈ പ്രദേശങ്ങളിലെ 40ഓളം ഇടങ്ങളിലാണ് തിരച്ചിൽ നടക്കുന്നത്. റെയ്ഡിന് പിന്നിലെ കാരണവും മറ്റ് വിശദാംശങ്ങളും ഇനിയും വെളിപ്പെടുത്തിയിട്ടില്ല.
രത്ന ശ്രീ ആനന്ദാസ് ഹോട്ടൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം 2006 ജൂണിൽ ആണ് സ്ഥാപിച്ചതെന്ന് കമ്പനിയുടെ വെബ്സൈറ്റ് വ്യക്തമാക്കുന്നു. കോയമ്പത്തൂർ ആസ്ഥാനമായുള്ള സ്ഥാപനം 2021 മാർച്ച് 31 (2020-21 സാമ്പത്തിക വർഷം) വരെ വാർഷിക റിട്ടേണുകളും സാമ്പത്തിക ഇടപാടുകളും ഫയൽ ചെയ്തിട്ടുണ്ട്. കോർപ്പറേറ്റ് കാര്യ മന്ത്രാലയ(എംസിഎ) വിവരങ്ങൾ പ്രകാരം ഇതിന് 5 കോടി രൂപയുടെ അംഗീകൃത മൂലധനവും 4.36 കോടി രൂപ പെയ്ഡ് അപ്പ് ക്യാപിറ്റലുമുണ്ട്. മണികണ്ഠൻ പുരുഷോത്തമൻ, വെങ്കിടേഷ് കൃഷ്ണൻ, നാരായണ റാം അശോക് റാം എന്നിവരും മറ്റ് 2 പേരുമാണ് ഡയറക്ടർമാർ.
Comments