ന്യൂഡൽഹി: ബിജെപി വനിതാ നേതാവിനെതിരെ കൊലവിളിയുമായി ഇസ്ലാമിക മത തീവ്രവാദികൾ. ബിജെപി വക്താവ് നൂപുർ ശർമ്മയ്ക്കെതിരെയാണ് മതതീവ്രവാദികൾ ട്വിറ്ററിലൂടെ ഭീഷണി മുഴക്കുന്നത്. കഴിഞ്ഞദിവസം ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ വനിതാ നേതാവ് പങ്കുവെച്ചിരുന്നു. ഇതാണ് ഇസ്ലാമിക തീവ്രവാദികളെ ചൊടിപ്പിച്ചത്.
ജ്ഞാൻവാപി മസ്ജിദ് വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെയായിരുന്നു നൂപുർ മുഹമ്മദ് നബിയെക്കുറിച്ച് പരാമർശിച്ചത്. ഹിന്ദുക്കൾക്കെതിരെ മതതീവ്രവാദികൾ സംസാരിക്കുമ്പോൾ തിരിച്ചുമാകാം എന്നായിരുന്നു നൂപുർ പറഞ്ഞത്. മുഹമ്മദ് നബി ആറ് വയസ്സുമാത്രം പ്രായമായ പെൺകുട്ടിയെ വിവാഹം ചെയ്ത കാര്യവും നൂപുർ പരാമർശിച്ചിരുന്നു. എന്നാൽ ഇത് എഡിറ്റ് ചെയ്ത് ഇസ്ലാമിക വിരുദ്ധമാക്കി മറ്റൊരു മാദ്ധ്യപ്രവർത്തകൻ ട്വിറ്ററിൽ പങ്കുവയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് നൂപുറിനെതിരെ ഭീഷണി ആരംഭിച്ചത്.
ട്വിറ്ററിൽ യഥാർത്ഥ- വ്യാജ അക്കൗണ്ടുകളിൽ നിന്നും നിരവധി ഭീഷണി സന്ദേശങ്ങളാണ് നൂപുറിന് ലഭിക്കുന്നത്. ഇതിന് പുറമേ നൂപുറിനെ കൊലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഇസ്ലാമിക തീവ്രവാദികൾ ട്വിറ്ററിൽ ചർച്ചയും നടത്തിയിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യവും മതനിന്ദയും എന്ന പേരിൽ ആയിരുന്നു ചർച്ച. ആന്റി ഹിപ്പോക്രസി എന്ന ട്വിറ്റർ അക്കൗണ്ടിലൂടെ ഇതിന്റെ സ്ക്രീൻ റെക്കോർഡുകൾ പുറത്തുവന്നിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
മതനിന്ദയ്ക്ക് ഇന്ത്യയിൽ കർശന ശിക്ഷയില്ലാത്തതാണ് പ്രവാചകനെതിരായ ഇത്തരം പരാമർശങ്ങൾക്ക് കാരണം ആകുന്നതെന്ന് ചർച്ചയിൽ പങ്കെടുത്ത ഒരാൾ പറയുന്നു. പ്രവാചകനെതിരെ പറയുന്നവർക്ക് കർശന ശിക്ഷ നൽകുമെന്ന് ഫത്വ പുറപ്പെടുവിച്ചാൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാമെന്നും ചർച്ചയിൽ ചിലർ പറയുന്നുണ്ട്.
Comments