മലപ്പുറം : നിയമവിരുദ്ധമായി പന്നിയെ വേട്ടയാടുന്നതിനിടെ യുവാവ് വെടിയേറ്റ് മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി സാനു എന്ന ഇർഷാദാണ് മരിച്ചത്. പന്നിയെ പിടിക്കാൻ പോയ മൂന്നംഗ സംഘത്തിലെ ഒരാളായിരുന്നു ഇയാൾ.
നിയമവിരുദ്ധമായി കാട്ടുപന്നിയെ വേട്ടയാടുന്നതിനിടെയായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന സനീഷ്, അക്ബർ അലി എന്നിവരാണ് ഇർഷാദിനെ വയറിൽ വെടിയേറ്റ നിലയിൽ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. ലൈസൻസ് ഇല്ലാത്ത തോക്കുമായാണ് ഇവർ കാട്ടുപന്നിയെ വേട്ടയാടാൻ പോയത്. ഒപ്പമുണ്ടായിരുന്നവർക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഉന്നം തെറ്റി വെടി മാറി കൊണ്ടതാണെന്നാണ് പ്രാഥമിക നിഗമനം. രണ്ട് പേർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ജനവാസ മേഖലകളിൽ ജീവനും സ്വത്തിനും നാശംവരുത്തുന്ന കാട്ടുപന്നികളെ കൊല്ലാൻ അനുമതി നൽകിക്കൊണ്ട് സർക്കാർ കഴിഞ്ഞ ദിവസമാണ് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. തദ്ദേശ സ്ഥാപനങ്ങളിലെ അധികാരപ്പെട്ടവർക്ക് ആണ് കൊല്ലാൻ അനുമതി. ഇതിന് പഞ്ചായത്ത് പ്രസിഡന്റ്, മുൻസിപ്പാലിറ്റി ചെയർമാൻ, കോർപറേഷൻ മേയർ എന്നിവർക്കാണ് അനുമതി നൽകിയത്.
Comments