കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അതിനിടെ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് പരാതിക്കാരിയും കോടതി മുൻപാകെ കക്ഷി ചേരാൻ അപേക്ഷ നൽകിയിരിക്കുകയാണ്. മെയ് 30-ന് നാട്ടിലെത്തുമെന്ന് വ്യക്തമാക്കി യാത്രാരേഖകൾ സമർപ്പിച്ചതോടെയായിരുന്നു ജസ്റ്റിസ് പി. ഗോപിനാഥ് വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ തയ്യാറായത്.
നാട്ടിലെത്തിയാൽ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്നും ഹർജിക്കാരൻ നാട്ടിലെത്തിയതിന് ശേഷമേ ജാമ്യാപേക്ഷ പരിഗണിക്കാനാകൂവെന്നും സർക്കാർ വ്യക്തമാക്കി. അതേസമയം താൻ നിയമത്തിൽ നിന്നും ഒളിച്ചോടിയിട്ടില്ലെന്നും കേസെടുത്ത വിവരമറിയാതെയാണ് വിദേശത്തേക്ക് പോയതെന്നുമാണ് വിജയ് ബാബുവിന്റെ വാദം.
കൂടാതെ ബലാത്സംഗക്കേസിൽ നാട്ടിൽ തിരിച്ചെത്തി അന്വേഷണവുമായി സഹകരിക്കുന്നതിന് നടൻ വിജയ് ബാബുവിന് കോടതി അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കുകയാണ്. മെയ് 30-നുള്ളിൽ തിരിച്ചെത്തിയില്ലെങ്കിൽ ജാമ്യാപേക്ഷ തള്ളുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. 30-ന് ദുബായിൽ നിന്ന് തിരിച്ചെത്താമെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും വ്യക്തമാക്കി മടക്ക ടിക്കറ്റ് നടൻ ഹാജരാക്കിയിരുന്നുവെങ്കിലും ഇന്ന് തിരിച്ചെത്തിയേക്കില്ലെന്നാണ് സൂചന.
ദുബായിൽ നിന്ന് കൊച്ചിയിലേക്ക് വരാനുള്ള വിമാന ടിക്കറ്റ് നടൻ റദ്ദാക്കിയെന്നാണ് പോലീസിന് ലഭിച്ച വിവരം. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ വേണ്ടി മാത്രമാണ് മടക്ക ടിക്കറ്റ് ഹാജരാക്കിയതെന്ന് ആക്ഷേപമുണ്ട്.
നേരത്തെ മെയ് 19-ന് പോലീസിന് മുന്നിൽ ഹാജരാകാമെന്നറിയിച്ച വിജയ് ബാബു ഇത് പാലിക്കാതെ ജോർജിയയിലേക്ക് കടന്നിരുന്നു. മുൻകൂർ ജാമ്യം ലഭിക്കുന്നത് വരെ വിദേശത്ത് തുടരാൻ നിയമോപദേശം ലഭിച്ച വിജയ് ബാബു തിരിച്ചെത്തുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. നടൻ തിരിച്ചെത്തിയാൽ ഉടൻ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ നീക്കം.















