ഡെറാഡൂൺ: കേദാർനാഥിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി തീർത്ഥാടകരും, സർക്കാർ- സർക്കാർ ഇതര സംഘടനകളും. ഇന്നലെ വൈകീട്ട് മുതൽ ഇന്ന് പുലർച്ചെവരെയാണ് ശുചീകരണ പ്രവർത്തനങ്ങൾ തുടർന്നത്. കഴിഞ്ഞ ദിവസം മൻകി ബാത്തിൽ തീർത്ഥാടക കേന്ദ്രങ്ങളും, ക്ഷേത്രങ്ങളിലും ശുചീകരണം നടത്താൻ പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരുന്നു. ഈ അഭ്യർത്ഥന ശിരസാ വഹിച്ചുകൊണ്ടായിരുന്നു തീർത്ഥാടകരും സംഘടനകളും ശുചീകരണ യജ്ഞം നടത്തിയത്.
കേദാർനാഥിലെ ഗാർബേജ്, പരിസരപ്രദേശങ്ങൾ എന്നിവിടങ്ങളാണ് ശുചിയാക്കിയത്. പരിസ്ഥിതി സംരക്ഷണത്തിനായി നിലകൊള്ളുന്ന സംഘടനയായ സുലഭ് ഇന്റർനാഷണൽ ആണ് സംസ്‌കരണത്തിനായി കേദാർനാഥിൽ നിന്നും മാലിന്യങ്ങൾ ശേഖരിച്ചത്. തീർത്ഥാടകർക്ക് പുറമേ കേദാർനാഥിൽ എത്തിയ വിനോദ സഞ്ചാരികളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായിരുന്നു. ഗൗരിക്കുണ്ട്, സോൻപ്രയാഗ്, കേദാർനാഥ് എന്നിവിടങ്ങളിലെ ശുചീകരണ യജ്ഞത്തിലാണ് വിനോദ സഞ്ചാരികൾ പങ്കാളികളായത്.
ഛാർ ധാം യാത്രയുടെ ഭാഗമായി നിരവധി പേരാണ് കേദാർനാഥിലേക്ക് എത്തിയതെന്ന് ഗർഹ്‌വാൾ യൂണിവേഴ്‌സിറ്റിയിലെ ടൂറിസം വിഭാഗം മേധാവി ഡോ. സർവേഷ് ഉനിയാൽ പറഞ്ഞു. ഇത് ക്ഷേത്രത്തിന്റെ പരിസരത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പ്ലാസ്റ്റികും, മറ്റ് മാലിന്യങ്ങളും കൊണ്ട് ക്ഷേത്ര പരിസരം മലിനമായിരുന്നു. ഇതിനിടെയാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. ഇത് ഗുണം ചെയ്‌തെന്നും അദ്ദേഹം വ്യക്തമാക്കി.
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അടിക്കടി നിരീക്ഷിച്ചുവരികയാണെന്ന് രുദ്രപ്രയാഗ് ജില്ലാ മജിസ്‌ട്രേറ്റ് മയൂർ ദീക്ഷിതും അഭിപ്രായപ്പെട്ടു. തീർത്ഥാടന കേന്ദ്രത്തിലേക്ക് എത്തുന്ന ഭക്തർ പരിസരം ശുചിയായി സൂക്ഷിക്കാൻ ശ്രമിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Comments