കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ജനം വിധിയെഴുതി. മികച്ച പോളിങ്ങാണ് മണ്ഡലത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അവസാനത്തെ വിവരങ്ങളനുസരിച്ച് 68.73 ശതമാനമാണ് പോളിങ്ങ്. 1,35,279 വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.ഒരുമാസം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിലാണ് തൃക്കാക്കരയിൽ ജനങ്ങൾ ഇന്ന് വിധിയെഴുതിയത്.
വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ. കാര്യമായ പ്രശന്ങ്ങളൊന്നും മണ്ഡലത്തിൽ ഉണ്ടായിട്ടില്ലെങ്കിലും സിപിഎമ്മിനെതിരെ കള്ളവോട്ട് ആരോപണം ഉന്നയിച്ചിരിക്കുകയാണ് ബിജെപിയും യുഡിഎഫും.
എൽഡിഎഫ് വ്യാപകമായി കള്ളവോട്ട് നടത്തിയെന്ന് ബിജെപി സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് സിപിഎം കള്ളവോട്ട് നടത്തിയതെന്ന് അദ്ദേഹം വിമർശിച്ചു. ബിജെപി അട്ടിമറി വിജയം നേടുമെന്നും താൻ നിയമസഭയിൽ ഒ രാജഗോപാലിന്റെ പിൻഗാമിയാകുമെന്നും അദ്ദേഹം പറഞ്ഞു.
കാക്കനാട് കൊല്ലംകുടി 147ാ ം നമ്പർ ബൂത്തിലും പൊന്നുരൂുന്നി 66ാം നമ്പർ ബൂത്തിലും ഇടപ്പെള്ളി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ 17ാം നമ്പർ ബൂത്തിലും കള്ളവോട്ട് ചെയ്തതായി പരാതിയുണ്ട്. പൊന്നുരുന്നിയിൽ കള്ളവോട്ട് ചെയ്ത ആൽബിനെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സഞ്ജു ടിഎം എന്ന ആളുടെ പേരിലാണ് ഇയാൾ കള്ളവോട്ട് ചെയ്യാനെത്തിയത്.
മഴ മാറി നിന്നതും പോളിങ് ഉയരാൻ മറ്റൊരു കാരണമായി. പോളിങ്ങ് തുടങ്ങിയ ആദ്യ മണിക്കൂറിൽ തന്നെ പോളിങ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടിരുന്നു.രണ്ടു ബൂത്തുകളിൽ വോട്ടിങ് യന്ത്രം തുടക്കത്തിൽ തകരാറിലായത് ഒഴിച്ച് നിർത്തിയാൽ മറ്റിടങ്ങളിൽ പോളിങ് സുഗമമായി നടന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ 70.39 ശതമാനമായിരുന്നു പോളിങ്.
Comments