ഹൈദരാബാദ് : ചാർമിനാറിൽ നമാസ് പ്രാർത്ഥന നടത്താൻ അനുമതി നൽകണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവ് രംഗത്ത്. ഹൈദരാബാദിലെ കോൺഗ്രസ് ന്യൂനപക്ഷ നേതാവ് റാഷിദ് ഖാനാണ് വിചിത്ര ആവശ്യവുമായി എത്തിയിരിക്കുന്നത്.
നേരത്തെ ഖുത്തബ് മിനാറിൽ പ്രാർത്ഥന നടത്താൻ അനുമതി നൽകണമെന്ന് ആം ആദ്മി പാർട്ടി എംഎൽഎ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചാർമിനാറും പ്രാർത്ഥനയ്‌ക്കായി തുറക്കണമെന്ന് പറയുന്നത്. തെലങ്കാന പിസിസി സെക്രട്ടറി കൂടിയായ റാഷിദ് ഖാൻ ചാർമിനാറിന് സമീപം ഒപ്പിടൽ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.
എല്ലാവരുടെയും ഒപ്പുകൾ വാങ്ങി തെലങ്കാനയിലെ ‘മതേതരനായ’ മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോകുമെന്നും തങ്ങളുടെ അപേക്ഷ പരിഗണിച്ചില്ലെങ്കിൽ പ്രഗതി ഭവനിൽ (സിഎം ക്യാമ്പ് ഓഫീസ്) ഇരുന്ന് പ്രതിഷേധിക്കുമെന്നും റാഷിദ് ഖാൻ പറഞ്ഞു. രാജ്യം മസ്ജിദുകൾക്ക് തെറ്റായ വാഗ്ദാനങ്ങളാണ് നൽകുന്നത് എന്നും കോൺഗ്രസ് നേതാവ് ആരോപിച്ചു.
പുരാവസ്തു ഗവേഷണ വകുപ്പിന്റെ കീഴിലാണ് ചാർമിനാർ. രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ ഇവിടെ പ്രാർത്ഥന നടത്തുന്നതിൽ നിന്നും ആളുകളെ വിലക്കിയിരുന്നു. എന്നാൽ ഇത് വീണ്ടും ആരംഭിക്കണമെന്നാണ് കോൺഗ്രസ് നേതാവിന്റെ ആവശ്യം.
Comments