കൊച്ചി : യുവ നടിയെ പീഡിപ്പിച്ച കേസിലെ കുറ്റാരോപിതനായ നടനും നിർമ്മാതാവുമായ വിജയ് ബാബു കേരളത്തിൽ എത്തി. ദുബായിൽ നിന്ന് എമിറേറ്റ് വിമാനത്തിലാണ് എത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ വിജയ് ബാബു മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
”ഞാൻ വരുമെന്ന് പറഞ്ഞിരുന്നു, വന്നു” എന്നാണ് വിജയ് ബാബു പറഞ്ഞത്. കോടതിയിൽ പൂർണ വിശ്വാസമുണ്ട്. അന്വേഷണത്തോട് പൂർണമായിട്ടും സഹകരിക്കും. സത്യം പുറത്ത് കൊണ്ടുവരും. നീതി ലഭിക്കുമെന്ന് ഉറപ്പുണ്ട്. തന്നോടൊപ്പം നിന്ന ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നന്ദി എന്നും വിജയ് ബാബു പറഞ്ഞു.
ഒരു മാസത്തിന് ശേമാണ് വിജയ് ബാബു കേരളത്തിൽ എത്തുന്നത്. വിമാനത്താവളത്തിൽ ഇറങ്ങിയ വിജയ് ബാബു നേരെ ഫ്‌ലാറ്റിലേക്കാണ് പോകുന്നത്. ഹൈക്കോടതി ഉത്തരവ് പ്രകാരം ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുമെന്നാണ് വിവരം.
നാട്ടിൽ തിരിച്ചെത്തിയാലും ഹർജി പരിഗണിക്കുന്നത് വരെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നാട്ടിലെത്തിയാൽ അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. വിജയ് ബാബു തന്നെ പീഡിപ്പിച്ചെന്ന് യുവനടി നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. വിജയ്ബാബുവിനെ നാട്ടിലെത്തിക്കാനുള്ള പോലീസ് ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു. തുടർന്നാണ് നടൻ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.
Comments