പൂനെ: പ്രവാചക നിന്ദയുടെ പേരിൽ ബിജെപി വക്താവിനെ പിന്തുടർന്ന് വേട്ടയാടി മഹാരാഷ്ട്ര പോലീസ്. ബിജെപി വക്താവായ നൂപുർ ശർമ്മയ്‌ക്കെതിരെ പോലീസ് അടുത്ത കേസും രജിസ്റ്റർ ചെയ്തു. ടെലിവിഷൻ ചാനൽ ചർച്ചയിൽ പ്രവാചകനെ നിന്ദിച്ചുവെന്ന് ആരോപിച്ചാണ് പുതിയ കേസ്.
ജ്ഞാൻവാപി കേസുമായി ബന്ധപ്പെട്ട് ഒരു ഇംഗ്ലീഷ് ചാനലിന് നൽകിയ അഭിമുഖത്തിലെ പരാമർശത്തിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്. എൻസിപി നേതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നീക്കം. പൂനെയിലെ കോന്ദ്വ പോലീസ് സ്‌റ്റേഷനിലാണ് ചൊവ്വാഴ്ച പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
നേരത്തെ സമാനമായ ആരോപണത്തിൽ നൂപുർ ശർമ്മയ്‌ക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഐപിസി 295 എ, 153 എ, 505 ബി എന്നീ വകുപ്പുകൾ ചുമത്തിയാണ് ഈ കേസുകൾ. റാസ അക്കാദമിയുടെ പരാതിയെ തുടർന്നാണ് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നത്. ഇത് കൂടാതെ നൂപുർ ശർമ്മയ്‌ക്കെതിരെ ഹൈദരാബാദിലെ സൈബർ ക്രൈം പോലീസ് സ്‌റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു പോലീസുകാരന്റെ പരാതിയെ തുടർന്നാണ് സെക്ഷൻ 153എ, 504, 505(2) വകുപ്പുകൾ ചുമത്തി ഇവിടെ കേസ് എടുത്തത്.
മുസ്ലീം സമുദായത്തെയും പ്രവാചകനെയും അവഹേളിക്കുന്നതും വേദനിപ്പിക്കുന്നതുമായ പരാമർശങ്ങൾ നടത്തിയതായും ഇത് മുസ്ലീം സമുദായത്തിന്റെ വികാരങ്ങൾ വ്രണപ്പെടുത്തിയെന്നുമാണ് പരാതി. അതേസമയം ജ്ഞാൻവാപി കേസിൽ താൻ നടത്തിയ പരാമർശങ്ങളുടെ എഡിറ്റ് ചെയ്ത വീഡിയോയാണ് സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുന്നതെന്നും അതിന്റെ പേരിൽ തനിക്കും കുടുംബാംഗങ്ങൾക്കും വധഭീഷണിയും ബലാത്സംഗ ഭീഷണിയും ഉൾപ്പെടെ നിരന്തരം ലഭിക്കുന്നതായും നൂപുർ ശർമ്മ ആരോപിച്ചിരുന്നു. എന്നാൽ ഇതിൽ പോലീസ് യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല.
Comments