കൊച്ചി: രാഷ്‌ട്രീയകേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ എട്ടുമണിയോടെ ആരംഭിക്കും. 239 ബൂത്തുകളിലായി 1,35,342 വോട്ടർമാർ രേഖപ്പെടുത്തിയ വോട്ടുകൾ എണ്ണിത്തീരുമ്പോൾ തൃക്കാക്കരയിലെ ജനങ്ങൾ ഏത് മുന്നണിയോടൊപ്പമെന്ന് അറിയാം.
ഇരട്ടനീതിയും വർഗീയതയ്‌ക്ക് കുടപിടിയ്‌ക്കുന്ന ഇടത് വലത് നയങ്ങൾക്കെതിരെ പ്രചരണം കടുപ്പിച്ച ബിജെപിയുടെ എഎൻ രാധാകൃഷ്ണൻ ഉജ്ജ്വല വിജയം നേടുമോ അതോ യുഡിഎഫിന്റെ പൊന്നാപുരം കോട്ട ഉമ തോമസിന് നിലനിർത്തുമോ അതോ ജോജോസഫിലൂടെ ഇടതുമുന്നണിയ്‌ക്ക് സെഞ്ചുറി അടിക്കാനാവുമോ എന്നാണ് ജനം ഉറ്റുനോക്കുന്നത്.പതിനൊന്നുമണിയോടെ വിജയി ആരാണെന്ന് അറിയാം.
ഏഴരയോടെ സ്ഥാനാർത്ഥികളുടേയും രാഷ്‌ട്രീയപാർട്ടി പ്രതിനിധികളുടേയും സാന്നിധ്യത്തിൽ സ്‌ട്രോങ് റൂം തുറക്കും. വോട്ടെണ്ണാൻ 21 മേശകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ആദ്യം എണ്ണുക പോസ്റ്റൽ ബാലറ്റുകളും സർവീസ് ബാലറ്റുകളുമാണ്. പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ എണ്ണി തുടങ്ങും.
ഒരു റൗണ്ടിൽ 21 വോട്ടിങ് മെഷീനുകൾ എണ്ണി തീർക്കും. അഞ്ച് റൗണ്ട് വരെ എണ്ണുന്നത് കോർപ്പറേഷൻ പരിധിയിലെ വോട്ടുകളാണ്. അങ്ങിനെ പതിനൊന്ന് റൗണ്ടുകൾ പൂർത്തിയാകുന്നതോടെ ചിത്രം തെളിയും. കൊച്ചി കോർപ്പറേഷനിലെ ഇടപ്പളളി മേഖലയിലെ ബൂത്തുകളാവും ആദ്യം എണ്ണുക.
Comments