കൊച്ചി: എൽഡിഎഫ് സർക്കാരിന്റെ വർഗീയ പ്രീണനത്തിനും ഏകാധിപത്യ നിലപാടുകൾക്കുമുള്ള ശക്തമായ താക്കീതാണ് തൃക്കാക്കരയിലെ യുഡിഎഫ് വിജയമെന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. തൃക്കാക്കരയിലെ ഫലം മുഖ്യമന്ത്രിക്കും സർക്കാരിനും ശക്തമായ തിരിച്ചടിയാണ് സൂചിപ്പിക്കുന്നതെന്നും പോപ്പുലർ ഫ്രണ്ടിനെ പരസ്യമായി സംരക്ഷിച്ചത് സർക്കാരിന് എതിരായെന്നും സുരേന്ദ്രൻ പറഞ്ഞു.
പോപ്പുലർ ഫ്രണ്ട് അടക്കമുള്ള മതശക്തികളെ പരസ്യമായി സഹായിച്ചതിലൂടെ മറ്റ് മതവിഭാഗങ്ങളൾക്കിടയിൽ ശക്തമായ പ്രതിഷേധമുണ്ടായി. ആലപ്പുഴയിലെ അക്രമങ്ങൾ നേരിടുന്നതിൽ സർക്കാർ കാണിച്ച അലംഭാവവും വലിയൊരു ധ്രുവീകരണത്തിന് കാരണമായെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
ഇടതുമുന്നണിയുടെ പരാജയം മുഖ്യമന്ത്രിക്കേറ്റ തിരിച്ചടിയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പ്രതികരിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം മണ്ഡലത്തിൽ ക്യാമ്പ് ചെയ്തിട്ടും ഫലമുണ്ടായില്ല. കെ റെയിലിനെതിരായ വിധിയെഴുത്താണ് തിരഞ്ഞെടുപ്പ് ഫലം. തൃക്കാക്കര മണ്ഡലത്തിൽ ബിജെപി ഒറ്റക്കെട്ടായി ശക്തമായ പ്രവർത്തനം നടത്തി. തൃക്കാക്കരയിലെ സഹതാപ അന്തരീക്ഷം കോൺഗ്രസിന് അനുകൂലമായെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.
അതേസമയം തൃക്കാക്കര തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട തോൽവി വിശദമായി പരിശോധിക്കുമെന്ന് മന്ത്രി പി.രാജീവ് പ്രതികരിച്ചു. എൽഡിഎഫിനെതിരെ വോട്ടുകൾ ഏകീകരിക്കപ്പെടുകയാണ് ചെയ്തത്. സിൽവർ ലൈനിനുള്ള തിരിച്ചടിയായി ഈ പരാജയത്തെ കാണക്കാക്കാനാവില്ല. ജനവിധി മാനിക്കുന്നുണ്ടെന്നും ഒറ്റ തിരഞ്ഞെടുപ്പ് കൊണ്ട് എല്ലാം അവസാനിക്കുന്നില്ലെന്നും പി.രാജീവ് പറഞ്ഞു.
എന്നാൽ അണികൾ പോലും സിപിഎമ്മിനെ കൈവിടുകയാണ് ചെയ്തതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രതികരിച്ചു. പിണറായിയുടെ അധികാര ധാർഷ്ട്യത്തിനുള്ള മറുപടിയാണിതെന്നും ജനഹിതത്തിന് വിപരീതമായി പ്രവർത്തിച്ചാൽ ശക്തമായ തിരിച്ചടി ലഭിക്കുമെന്നും സാബു ജേക്കബ് പറഞ്ഞു.
Comments