എറണാകുളം: തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തോൽവി പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കും. കെ-റെയിൽ തോൽവിയെ ബാധിച്ചിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.
യുഡിഎഫിന്റെ ശക്തമായ കോട്ടയാണ് തൃക്കാക്കര. ഇതിന് പുറമേ ഇടതു പക്ഷ വിരുദ്ധ ശക്തികളെ ഒന്നിപ്പിക്കാൻ യുഡിഎഫിന് കഴിഞ്ഞു. അതിനാൽ ഭൂരിപക്ഷം ഉയർന്നു. ഈ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ലഭിച്ച വോട്ടുകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ട്വന്റി ട്വന്റി പോലുള്ള സംഘടന മത്സരിക്കാതിരുന്നത് യുഡിഎഫിന് ഗുണമായി. എറണാകുളം എൽഡിഎഫിന് മുന്നേറ്റം ഇല്ലാത്ത ജില്ലയാണെന്നും കോടിയേരി പറഞ്ഞു.
ജാഗ്രതയോടെ പ്രവർത്തിക്കണം എന്ന മുന്നറിയിപ്പാണ് ഈ തിരഞ്ഞെടുപ്പ് നൽകുന്നത്. ഇതനുസരിച്ച് പ്രവർത്തിക്കും. ബൂത്ത് തലം വരെ പരിശോധിക്കും. പ്രചാരണ പരിപാടികൾ കണക്കിലെടുക്കുമ്പോൾ ഇടത് വോട്ടിലെ വർദ്ധനവ് പോര. തിരഞ്ഞെടുപ്പിൽ ജയപരാജയം സ്വാഭാവികം. പാർലമെന്റിൽ 20 ൽ 19 ഉം തോറ്റു. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ 99 സീറ്റുകൾ എൽഡിഎഫ് നേടി.
കെ-റെയിൽ തോൽവിയെ ബാധിച്ചിട്ടില്ല. കെ റെയിലിന്റെ ഹിതപരിശോധനയല്ല തൃക്കാക്കരയിൽ നടന്നത്. ബന്ധപ്പെട്ട അനുമതി ലഭിച്ചാൽ പദ്ധതിയുമായി മുന്നോട്ട് പോകും. പി.സി ജോർജുമായുണ്ടായ പ്രശ്‌നങ്ങൾ വോട്ട് കുറയാൻ കാരണം അല്ല. ഉമ തോമസിനെ വിജയിപ്പിച്ചത് അന്തരിച്ച എംഎൽഎയുടെ ഭാര്യയെന്ന സഹതാപ തരംഗം.
സർക്കാർ ശൈലിയുടെ ഭാഗമായി നടന്ന തിരഞ്ഞെടുപ്പല്ല ഇത്. കഴിഞ്ഞ സർക്കാർ കാലത്ത് അരൂരിലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. പരാജയപ്പെട്ട സീറ്റുകൾ തിരിച്ചുപിടിച്ച ചരിത്രമാണ് ഇടതിനുള്ളത്.
കേരളത്തിലെ യുഡിഎഫിന്റെ സ്വാധീനം കുറച്ചുകാണണ്ട. എന്തെല്ലാം പ്രത്യാഘാതങ്ങൾ ഉണ്ടായാലും യുഡിഎഫ് ജയിക്കുന്ന 30 ഓളം മണ്ഡലങ്ങൾ കേരളത്തിൽ ഉണ്ട്. അതിൽ ഒന്നാണ് തൃക്കാക്കര. മാദ്ധ്യമങ്ങൾ യുഡിഎഫിനായി പ്രവർത്തിച്ചെന്നും കോടിയേരി കുറ്റപ്പെടുത്തി.
Comments