തിരുവനന്തപുരം : കെഎസ്ആർടിസിയിൽ സാമ്പത്തിക പ്രതിസന്ധി തുടരുന്നു. മെയ് മാസത്തിൽ ടിക്കറ്റ് വരുമാനമായി 193 കോടി രൂപ കിട്ടിയെങ്കിലും തൊഴിലാളികൾക്ക് ശമ്പളം വൈകുമെന്നാണ് കെഎസ്ആർടിസി അറിയിക്കുന്നത്.
ഈ മാസത്തെ ശമ്പളം നൽകാൻ വേണ്ടത് 82 കോടിയാണ്. തൊഴിലാളികൾ മാനേജ്‌മെന്റുമായി ഉണ്ടാക്കിയ ധാരണ പ്രകാരം എല്ലാ മാസവും അഞ്ചാം തീയതി ശമ്പളം നൽകണം എന്നാണ്. കഴിഞ്ഞതവണ ശമ്പളം വാങ്ങാൻ എടുത്ത ഓവർഡ്രാഫ്റ്റ്, വായ്പ, ഡീസൽ എന്നിവയ്‌ക്ക് പണമടച്ചുകഴിഞ്ഞപ്പോൾ ഖജനാവ് കാലിയായിരുന്നു. 46 കോടി ഓവർഡ്രാഫ്റ്റിനും 90 കോടി ഡീസലിനും അടയ്‌ക്കേണ്ടിവന്നു.
നിലവിലെ സാഹചര്യത്തിൽ ശമ്പളം നൽകാനാകില്ലെന്നാണ് മാനേജ്മെന്റ് തൊഴിലാളിസംഘടനകളെ അറിയിച്ചത്. തുടർന്ന്, സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് യൂണിയനുകൾ മാനേജ്മെന്റുമായി നടത്തിയ ചർച്ച ബഹിഷ്‌കരിച്ചു. യൂണിയനുകൾ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു.
തിങ്കളാഴ്ച മുതൽ ചീഫ് ഓഫീസിന് മുന്നിൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ് സിഐടിയു. അന്ന് മുതൽ തന്നെ ഐഎൻടിയുസിയും സമരം പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ സമരം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, സമരമല്ലാതെ മറ്റ് മാർഗങ്ങളില്ലെന്ന് ബിഎംഎസും പ്രഖ്യാപിച്ചിട്ടുണ്ട്. കൃത്യസമയത്ത് ശമ്പളം തരണമെങ്കിൽ സർക്കാരിൽ നിന്ന് പണം വാങ്ങി വരണമെന്നാണ് സിഎംഡി പറഞ്ഞത് എന്ന് സിഐടിയു നേതാക്കൾ ആരോപിച്ചു. മാനേജമെന്റിന്റെ പിടിപ്പുകേടാണ് പ്രതിസന്ധികൾക്ക് കാരണമെന്നും യൂണിയൻ നേതാക്കൾ വ്യക്തമാക്കി.
Comments