കൊച്ചി:തൃക്കാക്കര തോൽവിയിൽ സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് സീറോ മലബാർ സഭ മുൻ വക്താവ് പോൾ തേലക്കാട്ട്. മൗലികവാദകാർഡ് എടുത്തുകളിച്ചാൽ നേട്ടമുണ്ടാക്കാമെന്ന് കരുതിയവർക്ക് തെറ്റി. ജനങ്ങൾക്ക് സാമാന്യബുദ്ധിയുണ്ടെന്ന് മനസിലാക്കണമെന്ന് അദ്ദേഹം വിമർശിച്ചു. സഭയുടെ സ്ഥാപനത്തിൽ നിന്ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ പാടില്ലായിരുന്നു. നടന്നത് മതതിരഞ്ഞെടുപ്പല്ലെന്ന് ഫാദർ പോൾ തേലക്കാട്ട് കുറ്റപ്പെടുത്തി.കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽഡിഎഫ് സ്ഥാനാർത്ഥി ജോജോസഫിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെയും അദ്ദേഹം മുന്നറിയിപ്പുമായി എത്തിയിരുന്നു. സഭയുടെ സ്ഥാപനമായ ലിസി ആശുപത്രിയിൽവെച്ച് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതിനെ അദ്ദേഹം രൂക്ഷമായി വമിർശിച്ചിരുന്നു. ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് അദ്ദേഹം അന്ന് മുന്നറിയിപ്പും നൽകിയിരുന്നു.
സ്ഥാനാർത്ഥി നിർണയത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഇടപെടലിനെയും അദ്ദേഹം അന്ന് കുറ്റപ്പെടുത്തിയിരുന്നു. സ്ഥാനാർത്ഥി സഭയുടെ നോമിനിയാണെന്ന ആരോപണം വരാതിരിക്കാൻ കർദ്ദിനാൾ ശ്രദ്ധിക്കണമായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
Comments