ലക്‌നൗ : മുഹമ്മദ് നബിയെ നന്ദിച്ചുവെന്നാരോപിച്ച് ഉത്തർപ്രദേശിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ പോപ്പുലർ ഫ്രണ്ടിനും പങ്കുണ്ടെന്ന് സൂചന. കലാപം സൃഷ്ടിക്കാൻ ശ്രമിച്ച കേസിലെ മുഖ്യകണ്ണി മുസ്ലീം നേതാവും മൗലാന മുഹമ്മദ് ജൗഹാർ അലി ഫാൻസ് അസോസിയേഷൻ ദേശീയ പ്രസിഡന്റ് ഹയാത്ത് സഫർ ഹഷ്മി ആണെന്ന് പോലീസ് കണ്ടെത്തിട്ടുണ്ട്. നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ കലാപത്തിലും ഇയാൾക്ക് പങ്കുണ്ടായിരുന്നു എന്നാണ് കണ്ടെത്തൽ. അന്ന് കാൻപൂരിൽ അക്രമം അഴിച്ചുവിട്ടതും ഇയാളുടെ നേതൃത്വത്തിലായിരുന്നു.
കാൻപൂരിലെ പരേഡ് ചൗക്കിലാണ് മതമൗലികവാദികൾ അക്രമം അഴിച്ചുവിട്ടത്. ബിജെപി വക്താവ് നൂപുർ ശർമ്മ പ്രവാചകനെ നിന്ദിച്ചെന്ന് ആരോപിച്ചായിരുന്നു മതമൗലികവാദികളുടെ കലാപത്തിനുള്ള ശ്രമം. വെള്ളിയാഴ്ച ഉച്ച പ്രാർത്ഥനയ്‌ക്ക് ശേഷം മതമൗലികവാദികൾ കലാപത്തിനായി മസ്ജിദ് പരിസരത്ത് ഒത്തു ചേർന്ന് പ്രതിഷേധിക്കുകയായിരുന്നു. കടകൾ ബലം പ്രയോഗിച്ച് അടപ്പിക്കുകയും, അടയ്‌ക്കാൻ തയ്യാറാകാതിരുന്നവരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ആക്രമണത്തിൽ 30 ഓളം പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്.
ഈ ആക്രമണങ്ങൾക്കെല്ലാം പിന്നിൽ ഹയാത്ത് സഫർ ഹഷ്മി ആണെന്നാണ് പോലീസിന് ലഭിച്ച വിവരം. സംസ്ഥാനത്തെ ക്രമസമാധാന നില തകർക്കുക, വർഗീയത പടർത്തുക എന്നീ ലക്ഷ്യത്തോടെയാണ് മതമൗലികാവദികൾ അക്രമം അഴിച്ചുവിട്ടത്. കേസിൽ മൂന്ന് എഫ്‌ഐആർ പോലീസ് രജിസ്റ്റർ ചെയ്തു. ആയിരത്തിലധികം മതമൗലികവാദികൾക്കെതിരെയാണ് പോലീസ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് 35 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
എംഎംഎ ജൗഹർ ഫാൻസ് അസോസിയേഷനെതിരെയും നടപടിയുണ്ടാകുമെന്ന് ജോയിന്റ് പോലീസ് കമ്മീഷണർ ആനന്ദ് പ്രകാശ് തിവാരി അറിയിച്ചു. ചോദ്യം ചെയ്യുന്നതിനായി ഇതിനോടകം നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും എല്ലാം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് തിവാരി പറഞ്ഞു.
നിലവിൽ അക്രമ ബാധിത പ്രദേശത്തിലെ സ്ഥിതി നിയന്ത്രിച്ചിട്ടുണ്ട്. ക്രമസമാധാനം ഉറപ്പുവരുത്താൻ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സിസിടവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്. സംഭവത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ ബന്ധവും കൃത്യമായി പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Comments