സിയോൾ: ദക്ഷിണ കൊറിയയുടെ തീരങ്ങളിലേക്ക് മിസൈൽ പരീക്ഷണം നടത്തി ഉത്തര കൊറിയ. യുഎസ് വിമാനവാഹിനിക്കപ്പൽ ഉൾപ്പെടുന്ന ആദ്യത്തെ സംയുക്ത അഭ്യാസം സിയോളും വാഷിംഗ്ടണും പൂർത്തിയാക്കിയതിന് പിന്നാലെയാണ് ദക്ഷിണ കൊറിയൻ അതിർത്തിയിലേക്ക് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയത്.
സമുദ്രത്തിലേയ്‌ക്ക് ഒന്നിലധികം ബാലിസ്റ്റിക് മിസൈലുകൾ ഉത്തരകൊറിയ വിക്ഷേപിച്ചു. സാമ്പത്തിക ഉപരോധങ്ങൾ നേരിടുന്നതിനിടയിലും രാജ്യത്തെ ആയുധശേഖരം ഇരട്ടിയായി വർദ്ധിപ്പിക്കാനാണ് ഉത്തര കൊറിയ ലക്ഷ്യമിടുന്നത്. പ്യോങ്‌യാങ്ങിലെ സുനാൻ മേഖലയിൽ നിന്ന് കിഴക്കൻ കടലിലേക്കാണ് ഉത്തര കൊറിയ തങ്ങളുടെ മിസൈൽ പരീക്ഷണം നടത്തിയത്. ഉത്തര കൊറിയ തൊടുത്ത എട്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ കണ്ടെത്തിയെന്ന് ദക്ഷിണ കൊറിയൻ സൈന്യം അവകാശപ്പെടുന്നു. ഏകദേശം 30 മിനിറ്റോളം വിക്ഷേപണങ്ങൾ നടന്നതായും ദക്ഷിണ കൊറിയൻ സൈന്യം ആരോപിച്ചു.
ദക്ഷിണ കൊറിയയും അമേരിക്കയും 100,000 ടൺ ആണവോർജ്ജ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് റൊണാൾഡ് റീഗനെ ഉൾപ്പെടുത്തി കൊണ്ടുള്ള ത്രിദിന അഭ്യാസങ്ങൾ പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് ദക്ഷിണ കൊറിയയുടെ പരീക്ഷണം. ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡന്റ് യൂൻ സുക്-യോൾ അധികാരമേറ്റതിന് ശേഷം നടന്ന സഖ്യകക്ഷികളുടെ ആദ്യത്തെ സംയുക്ത സൈനിക അഭ്യാസമായിരുന്നു ഇത്. മാത്രമല്ല, 2017 ന് ശേഷം വിമാനവാഹിനിക്കപ്പൽ ഉൾപ്പെട്ട ആദ്യ സൈനിക അഭ്യാസം കൂടിയാണിത്.
എന്നാൽ സംയുക്ത അഭ്യാസങ്ങൾക്കെതിരെ ഉത്തര കൊറിയ പ്രതിഷേധിച്ചു. അധിനിവേശത്തിനുള്ള പരിശീലനമാണിതെന്നും ഉത്തര കൊറിയ ആരോപിച്ചു. ലോകമൊട്ടാകെയുള്ള കൊറോണ വ്യാപനത്തിനിടയിലും പ്രതിസന്ധികൾക്കിടയിലും ദീർഘകാലമായി പ്രവർത്തനരഹിതമായിരുന്ന ആണവ റിയാക്ടറിന്റെ നിർമ്മാണം ഉത്തര കൊറിയ പുനരാരംഭിച്ചതായുള്ള ഉപഗ്രഹ ചിത്രങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അമേരിക്കയടക്കമുള്ള രാജ്യങ്ങൾ ഇതിനെ ശക്തമായി വിമർശിക്കുകയും ചെയ്തിരുന്നു.
Comments