കോട്ടയം : ബിവറേജസിൽ സ്ഥിരം ”സാധനം സ്‌റ്റോക്കില്ലാതെ” വരുന്നതോടെ മദ്യം വാങ്ങാനെത്തുന്നവരും ജീവനക്കാരും തമ്മിൽ വഴക്ക് പതിവായിരിക്കുകയാണ്. വിലകുറഞ്ഞ മദ്യത്തിന് ക്ഷാമമായതോടെയാണ് വാക്കേറ്റം പതിവായത്. മദ്യം ക്വാർട്ടറായും എത്താത്തത് മദ്യപന്മാരെ ബുദ്ധിമുട്ടിലാക്കി. 180 രൂപയ്‌ക്ക് ക്വാർട്ടർ വാങ്ങാൻ വരുന്നവർ 500 രൂപ നൽകി അര ലിറ്റർ വാങ്ങേണ്ടിവരുന്നത് മദ്യപന്മാരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.
രണ്ടാഴ്ചയിലേറെയായി കോട്ടയം ജില്ലയിൽ വിലകുറഞ്ഞ മദ്യം കിട്ടാതായിട്ട്. ജവാൻ, ഹണി ബീ എന്നീ ബ്രൊൻഡുകൾ ഒന്നും മദ്യവിൽപ്പന ശാലയിൽ സ്റ്റോക്കില്ല. 200 കെയ്‌സുകൾ വന്നിരുന്ന സ്ഥാനത്ത് 20 കെയ്‌സുകൾ മാത്രമാണ് വരുന്നത് എന്ന് ജീവനക്കാർ പറയുന്നു.
ലിറ്ററിന് 650 മുതൽ 750 രൂപ വരെ വിലയുള്ള ജനപ്രിയ ബ്രാൻഡുകൾക്കാണ് ആവശ്യക്കാർ കൂടുതൽ. എന്നാൽ 950 മുതൽ 1050 വരെ വിലയുള്ള ബ്രാൻഡുകൾ മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. സ്പിരിറ്റിന് വില വർദ്ധിച്ചതോടെയാണ് പല കമ്പനികളും നിർമ്മാണം കുറച്ചത്. വില വർദ്ധിപ്പിക്കാതെ വിതരണം സാധാരണ നിലയിൽ ആക്കാനാകില്ലെന്നാണ് മദ്യക്കമ്പനികളുടെ നിലപാട്.
Comments