ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരർക്ക് ശക്തമായ തിരിച്ചടി നൽകി സൈന്യം. കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലിൽ പാകിസ്താനിയുൾപ്പെടെ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.
കുപ്വാരയിലെ ചക്ത്രാസ് ഖണ്ഡി മേഖലയിൽ ആണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്‌ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുലർച്ചെയോടെയാണ് സുരക്ഷാ സേന പ്രദേശത്ത് എത്തിയത്. തുടർന്ന് തിരച്ചിൽ നടത്തുന്നതിനിടെ ഭീകരർ സേനാംഗങ്ങൾക്ക് നേരെ വെടിയുതിർത്തു. ഇതോടെ ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു.
സേനാംഗങ്ങൾ വധിച്ച ഇരുവരും ലഷ്‌കർ ഇ ത്വയ്ബ ഭീകരരാണ്. ഇതിൽ പാകിസ്താനിയായ ഭീകരനെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിർത്തിവഴി പാക് അധീന കശ്മീരിൽ നിന്നും നുഴഞ്ഞു കയറിയ തുഫൈൽ ആണ് ഭീകരരിൽ ഒരാൾ.
രാത്രി ബരാമുള്ളയിലും ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. ഇവിടെയുണ്ടായ ഏറ്റുമുട്ടലിലും പാക് ഭീകരനെയാണ് സുരക്ഷാ സേന വധിച്ചത്. ലാഹോർ സ്വദേശിയായ ഹൻസല്ലയെയാണ് സുരക്ഷാ സേന വധിച്ചത്.
Comments