കണ്ണൂർ : സ്വർണക്കടത്ത് കേസ് പ്രതിയും ഡിവൈഎഫ്‌ഐ നേതാവുമായിരുന്ന അർജുൻ ആയങ്കിയ്‌ക്കെതിരെ കാപ്പ ചുമത്തി. സിറ്റി പോലീസ് കമ്മീഷണറുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇനി മുതൽ അർജുൻ ആയങ്കിയ്‌ക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ കഴിയില്ല.
കണ്ണൂർ ഡിഐജിയാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറപ്പെടുവിച്ചത്. അർജുൻ ആയങ്കി സ്ഥിരം കുറ്റവാളിയാണെന്നായിരുന്നു കമ്മീഷണർ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ഇത് അംഗീകരിച്ചുകൊണ്ടാണ് നടപടി. കാപ്പ നിയമത്തിലെ 15ാം വകുപ്പാണ് അർജുൻ ആയങ്കിയ്‌ക്ക് മേൽ ചുമത്തിയിരിക്കുന്നത്. ആറ് മാസത്തേക്കാണ് അർജുൻ ആയങ്കിയ്‌ക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുള്ളതെന്നാണ് വിവരം.
അടുത്തിടെ ഡിവൈഎഫ്‌ഐ നേതൃത്വവും അർജുൻ ആയങ്കിയുമായി ചില അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് അർജുൻ ആയങ്കിയ്‌ക്കെതിരെ കാപ്പ ചുമത്തണമെന്ന റിപ്പോർട്ട് കമ്മീഷണർ കൈമാറിയത്. ഓപ്പറേഷൻ കാവലിന്റെ ഭാഗമായാണ് അർജുൻ ആയങ്കിയ്‌ക്കെതിരെ റിപ്പോർട്ട് നൽകിയത്.
Comments