ന്യൂഡൽഹി: അറസ്റ്റിലായ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിന്റെ കുരുക്ക് മുറുകുന്നു. കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ 2.85 കോടിരൂപയും 1.8 കിലോ സ്വർണവും പിടിച്ചെടുത്തു.
ഡൽഹിയിലെ സത്യേന്ദർ ജെയിന്റെയും കേസുമായി ബന്ധപ്പെട്ട മറ്റ് ഏഴുപേരുടെയും വീട്ടുകളിൽ തിങ്കളാഴ്ച നടത്തിയ റെയ്ഡിലാണ് സ്വർണവും പണവും കണ്ടെത്തിയതെന്ന് ഇഡി വ്യക്തമാക്കി.
കണക്കിൽപ്പെടാത്ത സ്വർണ്ണവും പണവും രഹസ്യമായി ഒളിപ്പിച്ചുവച്ച നിലയിലാണ് കണ്ടെത്തിയതെന്നും ഇ.ഡി വ്യക്തമാക്കി. റാം പ്രകാശ് ജ്വല്ലറിയുടെ ഡയറക്ടർമാരായ അങ്കുഷ് ജെയിൻ,വൈഭവ് ജെയിൻ, നവീൻ ജെയിൻ, സിദ്ദാർഥ് ജെയിൻ എന്നിവരുടെ വീടുകളിൽ നിന്ന് 2.23 കോടി രൂപ പിടിച്ചെടുത്തു. കള്ളപ്പണം വെളുപ്പിക്കുന്നതിൽ ഇവർ സത്യേന്ദർ ജെയിനെ സഹായിച്ചിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കി.
കേസിൽ നിർണ്ണായകമായ ചില ഡിജിറ്റൽ രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. കേസിൽ മേയ് 30നാണ് ജെയിനെ ഇഡി അറസ്റ്റ് ചെയ്തത്. പിന്നാലെ ജൂൺ ഏഴ് വരെ കോടതി അദ്ദേഹത്തെ ഇഡി കസ്റ്റഡിയിൽ വിട്ടിരുന്നു.
2015-16 കാലയളവിൽ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനായിരിക്കെ സത്യേന്ദ്ര ജെയിൻ വിവിധ കടലാസ് കമ്പനികളിലൂടെ 4.81 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നും, പണം കൊൽക്കത്തയിലേക്ക് ഹവാല ഇടപാടിലൂടെ കടത്തിയെന്നുമാണ് എൻഫോഴ്‌സമെൻറ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. ഈ പണമുപയോഗിച്ച് മന്ത്രി ഡൽഹിയിൽ ഭൂമി വാങ്ങിയെന്നും ഇഡി ചൂണ്ടിക്കാണിക്കുന്നു. ഏപ്രിലിൽ ഈ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു.
Comments