എറണാകുളം: നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സരിത്തിനെ തട്ടിക്കൊണ്ടുപോയതായുള്ള സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. പാലക്കാട്ടെ തന്റെ ഫ്‌ളാറ്റിൽ നിന്നാണ് സരിത്തിനെ ബലം പ്രയോഗിച്ച് കൊണ്ടുപോയത് എന്നാണ് സ്വപ്‌നയുടെ വെളിപ്പെടുത്തൽ.
രാവിലെയോടെയായിരുന്നു സംഭവം. സ്വപ്‌ന സുരേഷും മറ്റ് സ്റ്റാഫുകളും താമസിക്കുന്ന ബിൽടെക് അവന്യൂ എന്ന ഫ്‌ളാറ്റിൽ നിന്നാണ് സരിത്തിനെ തട്ടിക്കൊണ്ട് പോയത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ സ്വപ്‌ന സുരേഷ് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സരിത്തിനെ ഫ്‌ളാറ്റിൽ നിന്നും ഒരു സംഘം തട്ടിക്കൊണ്ട് പോയത്. വെള്ള സ്വിഫ്റ്റ് കാറിലാണ് സംഘം എത്തിയത്. പോലീസ് ഉദ്യോഗസ്ഥർ എന്ന് പറഞ്ഞ് മഫ്തിയിൽ എത്തിയ സംഘമാണ് തട്ടിക്കൊണ്ട് പോയതെന്നാണ് സ്വപ്‌ന വെളിപ്പെടുത്തിയിരിക്കുന്നത്.
ഫ്‌ളാറ്റിൽ എത്തിയവർക്ക് ഐഡി കാർഡുകൾ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വന്നത് യഥാർത്ഥ പോലീസുകാർ ആണോ എന്നകാര്യത്തിൽ വ്യക്തതയില്ലെന്നും നാല് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത് എന്നും സ്വപ്‌ന പറഞ്ഞിരുന്നു.
Comments