പാലക്കാട്: മുഖ്യമന്ത്രിയ്‌ക്കെതിരായ വെളിപ്പെടുത്തലിന് പിന്നാലെ സരിത്തിനെ തട്ടിക്കൊണ്ട് പോയതിൽ പൊട്ടിത്തെറിച്ച് സ്വപ്ന സുരേഷ്. സരിത്തിനെ എന്തിനാണ് കൊണ്ടുപോകേണ്ട ആവശ്യമെന്ന് സ്വപ്ന ചോദിച്ചു. ഡോളർ കടത്ത് കേസിൽ അഞ്ചാം പ്രതി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ആണ്. ആറാം പ്രതി താനും. എന്നിട്ടും കേസിലെ ഏഴാം പ്രതിയായ സരിത്തിനെ വിജിലൻസ് എന്തിന് കൊണ്ടുപോയെന്നും സ്വപ്ന ചോദിച്ചു.
സരിത്തിനെ കൊണ്ട് പോയ ശേഷം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. ആദ്യം ബെല്ലടിച്ചിരുന്നു. എന്നാൽ പിന്നീട് മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫ് ആയി. വിജിലൻസ് അനുസരിക്കുന്നത് ആരുടെ ആജ്ഞയാണ്. ഇത്ര ദിവസം കാത്തിരുന്ന് എന്തിനാണ് ഇന്ന് രാവിലെ തട്ടിക്കൊണ്ട് പോയത്. എന്തുകൊണ്ടാണ് ഇക്കാര്യം വീട്ടുകാരെ അറിയിക്കാതിരുന്നത്. എന്തിന് സരിത്തിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തുവെന്നും സ്വപ്ന ചോദിച്ചു.
മകനും വീട്ടു ജോലിക്കാരിയുമാണ് സരിത്തിനെ തട്ടിക്കൊണ്ട് പോയ വിവരം പോലീസിനെ അറിയിച്ചത്. ഇതൊരു വൃത്തികെട്ട കളിയാണ്. എനിക്ക് ഭയമില്ല. അവർ എന്ത് വേണമെങ്കിലും ചെയ്‌തോട്ടെ. എന്നെ കൊല്ലട്ടെ. വീട്ടുകാരെയും കുടുംബക്കാരെയും തട്ടിക്കൊണ്ടുപോകുന്ന ഈ വൃത്തികെട്ട കളി അവസാനിപ്പിക്കൂ. എന്നിട്ട് എന്നെ കൊല്ലൂവെന്നും സ്വപ്ന പറഞ്ഞു.
എനിക്ക് മുഖ്യമന്ത്രിയെക്കുറിച്ച് നല്ല അഭിപ്രായവും മോശം അഭിപ്രായവും ഇല്ല. കേരളം ആര് ഭരിക്കുന്നു എന്നത് തന്റെ കാര്യമല്ല. ഈ വൃത്തികെട്ട രാഷ്‌ട്രീയം താൻ കാര്യമാക്കുന്നില്ല. മുഖ്യമന്ത്രിയ്‌ക്ക് സർട്ടിഫിക്കേറ്റ് കൊടുക്കാൻ താൻ ആരാണ്. ജനങ്ങൾ കൊടുക്കട്ടെ. ജനങ്ങൾ അല്ലെ മുഖ്യമന്ത്രിയെ എടുത്ത് തലയിൽവെച്ചത്.
ആഭ്യന്തരവകുപ്പ് നീരിക്ഷിക്കട്ടെ. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അല്ലേ ഭയക്കേണ്ടകാര്യമുള്ളൂ. ജയിലിൽ നിന്നും നിന്നും പുറത്തിറങ്ങിയ കാലം മുതൽ ആളുകൾ തന്നെ നിരീക്ഷിക്കുന്നുണ്ട്. മുഖ്യമന്ത്രി എന്തിനാണ് ഇത്തരം ആക്രമണങ്ങൾക്ക് നിർദ്ദേശം നൽകുന്നതെന്ന് അവർ ചോദിച്ചു.
ജയിലിൽ ഡിഐജി അജയകുമാർ ഇത്രയും പീഡിപ്പിക്കണമെങ്കിൽ പുറത്തു നിൽക്കുന്ന തനിക്കും തന്റെ കൂടെയുള്ളവർക്കുമെതിരെ ഏത് കള്ളക്കേസും എടുക്കും. അകത്താക്കും. കോൺസുലേറ്റിലെ ഓഫീസർ എന്ന നിലയിൽ സരിത്തിന് കള്ളക്കടത്തുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും അറിയാം. സരിത്തിനെയും കുടുംബത്തെയും സർക്കാർ വേട്ടയാടാതിരിക്കാനാണ് അദ്ദേഹത്തെക്കുറിച്ച് ഇതുവരെ പരാമർശിക്കാതിരുന്നത്. സരിത്ത് അവിടുത്തെ പിആർഒ ആണ്. എല്ലാ കാര്യങ്ങളും സരിത്തിന് അറിയാംമെന്നും സ്വപ്ന കൂട്ടിച്ചേർത്തു.
ഭീഷണിയുള്ളത് കൊണ്ടാണ് കോടതിയിൽ രഹസ്യമൊഴി നൽകിയത്. എന്താണ് ഭീഷണി എന്ന് മാദ്ധ്യമങ്ങൾ ചോദിച്ചിരുന്നില്ലേ. ഇപ്പോൾ എല്ലാവർക്കും കാര്യങ്ങൾ വ്യക്തമായി കാണും. ശിവശങ്കർ കമ്മീഷൻ പറ്റിയ കാര്യം എല്ലാവർക്കുമറിയാം. വിജിലൻസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. അതുകൊണ്ട് പേടിയില്ല. ഒരുപാട് അതിക്രമങ്ങൾ നേരിട്ടിട്ടുണ്ട്.
പിസി ജോർജ് നടത്തിയ പരാമർശങ്ങളിൽ പ്രതികരിക്കാനില്ല. താൻ കാരണം ആരൊക്കെയോ വേദനിക്കുകയാണ്. ആരുടെയൊക്കെയോ കുടുംബങ്ങൾ കരയുകയാണ്. ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചതിന്റെ ഫലമാണ് ഇത്. സരിത്തിന്റെയും തന്റെയും കുടുംബത്തിൽ എന്തെല്ലാം സംഭവിക്കുമെന്നത് കണ്ട് അറിയണമെന്നും സ്വപ്‌ന പറഞ്ഞു.
Comments