കാബൂൾ: പ്രമുഖ അഫ്ഗാൻ മോഡലിനെയും മൂന്ന് സഹായികളെയും അറസ്റ്റ് ചെയ്ത് താലിബാൻ. വിശുദ്ധ ഗ്രന്ഥമായ ഖുറാനെയും ഇസ്ലാമിനെയും അനാദരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. ചൊവ്വാഴ്ച താലിബാൻ രഹസ്യാന്വേഷണ ഏജൻസി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഫാഷൻ ഷോകൾ, യൂട്യൂബ് വീഡിയോകൾ, മോഡലിംഗ് ഇവന്റുകൾ എന്നിവയിലൂടെ അഫ്ഗാനിൽ പ്രസിദ്ധയായ അജ്മൽ ഹഖിഖി എന്ന മോഡലിനെയാണ് താലിബാൻ അറസ്റ്റ് ചെയ്തത്. ഖുറാനിലെ വചനങ്ങൾ ഹാസ്യാത്മകമായ സ്വരത്തിൽ ഗുലാം സഖി എന്ന സഹപ്രവർത്തകൻ ചൊല്ലിയിരുന്നു. ഇതുകേട്ട് ഹഖിഖി പൊട്ടിച്ചിരിക്കുകയും ചെയ്തു. സഹപ്രവർത്തകന്റെ ഹാസ്യരൂപേണയുള്ള ഖുറാൻ പാരായണവും ഹഖിഖിയുടെ പൊട്ടിച്ചിരിയും സംഭവിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെയാണ് ഇവർക്കുമെതിരെ നടപടിയെടുത്തത്. അറസ്റ്റിന് പിന്നാലെ ഹഖിഖിയും സഹപ്രവർത്തകരും താലിബാനോട് മാപ്പ് പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങളും താലിബാൻ പുറത്തുവിട്ടിട്ടുണ്ട്. ‘മുഹമ്മദ് നബിയുടെ ഖുറാൻ സൂക്തങ്ങളെയോ വചനങ്ങളെയോ അപമാനിക്കാൻ ആരെയും അനുവദിക്കില്ല’ എന്ന് പറഞ്ഞുകൊണ്ടുള്ള താലിബാന്റെ ഒരു ട്വീറ്റും വീഡിയോക്കൊപ്പമുണ്ടായിരുന്നു.
Ajmal Haqiqi is a YouTuber and model in AFG. The #Taliban have arrested him yesterday on charges of encouraging young people to an Islamic behavior through modeling.
In this forced confession he says, he had intention to encourage others towards an Islamic acts and he is sorry. pic.twitter.com/EL4Fh9fMeT
— Mohammad Natiq (@natiqmalikzada) June 7, 2022
അറസ്റ്റിന് പിന്നാലെ ആംനസ്റ്റി ഇന്റർനാഷണൽ സംഭവത്തെ അപലപിച്ച് രംഗത്തെത്തി. ഹഖിഖിയെയും സഹപ്രവർത്തകരെയും ഉടൻ മോചിപ്പിക്കണമെന്നും താലിബാനോട് ആംനസ്റ്റി ഇന്റർനാഷണൽ അഭ്യർത്ഥിച്ചു. ഹഖിഖിയെയും സഹപ്രവർത്തകരെയും കസ്റ്റഡിയിലെടുത്ത് ക്ഷമാപണം നടത്താൻ നിർബന്ധിച്ചതിലൂടെ അഭിപ്രായ സ്വാതന്ത്ര്യമെന്ന അവകാശത്തിന് നേരെയുള്ള നഗ്‌നമായ ആക്രമണമാണ് താലിബാൻ നടത്തിയതെന്നും ആംനസ്റ്റിയുടെ ദക്ഷിണേഷ്യൻ പ്രചാരകയായ സമീറ ഹമീദി പറഞ്ഞു.
Comments