എണറാകുളം: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തൽ നടത്തിയതിന് തനിക്കെതിരെ രജിസ്റ്റർ ചെയ്ത ഗൂഢാലോചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതിയിലേക്ക്. കെ ടി ജലീൽ നൽകിയ പരാതിയിൽ തിരുവനനന്തപുരം കന്റോൺമെന്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുന്നത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിസി ജോർജും കോടതിയെ സമീപിക്കും.
തിങ്കളാഴ്ചയാകും ഇരുവരും ഹർജി നൽകുക. സ്വപ്നയും, പി സി ജോർജും ചേർന്ന് ഗൂഢാലോചന നടത്തുകയും, കലാപമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തെന്ന കെ ടി ജലീലിന്റെ പരാതിയിൽ 153,120-ആ വകുപ്പുകൾ ചുമത്തിയായിരുന്നു കന്റോൺമെന്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കേസ് അന്വേഷിക്കാൻ എ ഡി ജി പി യുടെ നേതൃത്വത്തിലുള്ള 12 അംഗ സംഘത്തെയും നിയോഗിച്ചിരുന്നു. ഇതിനെല്ലാം എതിരെയാണ് സ്വപ്നയും പി.സി ജോർജും കോടതിയെ സമീപിക്കുന്നത്.
കേസ് നിലനിൽക്കില്ലെന്നാണ് സ്വപ്നയുടെ വാദം. മജിസ്ട്രേറ്റ് കോടതിയിൽ 164 മൊഴി രേഖപ്പെടുത്തിയ ശേഷം പുറത്തിറങ്ങി മൊഴി കൊടുക്കാനുണ്ടായ സാഹചര്യവും, ഭീഷണി നിലനിൽക്കുന്നതും മാദ്ധ്യമങ്ങൾക്കു മുന്നിൽ വ്യക്തമാക്കുന്നത് എങ്ങനെയാണ് ആസൂത്രിത ഗൂഢാലോചനയും, കലാപ ശ്രമവുമാകുന്നതെന്ന് നിയമവൃത്തങ്ങളും സംശയം പ്രകടിപ്പിച്ചിരുന്നു.
ഇക്കാര്യങ്ങളെല്ലാം സ്വപ്ന കോടതിയിൽ ചൂണ്ടിക്കാട്ടും.
സ്വപ്നയ്ക്കെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെന്നും, അറസ്റ്റിനുള്ള സാദ്ധ്യത നിലവിലില്ലെന്നുമുള്ള സർക്കാർ വാദം അംഗീകരിച്ച് സ്വപ്നയുടെ മുൻകൂർ ജാമ്യം ഹൈക്കോടതി തീർപ്പാക്കിയിരുന്നു. അറസ്റ്റ് ഭീഷണിയുണ്ടെന്നായിരുന്നു സ്വപ്നയും സരിത്തും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്.
സ്വപ്നയ്ക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു സർക്കാരിന്റെ നീക്കങ്ങൾ. കേസിന് സർക്കാരിന്റെ പ്രത്യേക താൽപര്യത്തിൽ വലിയ അന്വേഷണ സംഘത്തെ നിയോഗിച്ചതും, മുഖ്യമന്ത്രിക്കായി മുൻ മാദ്ധ്യമപ്രവർത്തകൻ ഷാജ് കിരൺ ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ പരാതിയുമെല്ലാം ഇത് വ്യക്തമാക്കുന്നു. ജാമ്യം ലഭിക്കുന്ന വകുപ്പുകളെന്ന് പറയുമ്പോഴും തുടർ നടപടികളിൽ അറസ്റ്റുണ്ടായേക്കുമെന്ന മുന്നറിയിപ്പും പോലീസ് നൽകുന്നുണ്ട്.
Comments