അഗർത്തല: കൊറോണ വ്യാപനത്തെ തുടർന്ന് താത്കാലികമായി നിർത്തി വെച്ചിരുന്ന ഇന്ത്യ- ബംഗ്ലാദേശ് ബസ് സർവീസുകൾ പുനരാരംഭിച്ചു. ടൂറിസത്തിന് പ്രാമുഖ്യം നൽകുന്നതിന്റെ ഭാഗമായാണ് സർവീസുകൾ പുനരാരംഭിച്ചിരിക്കുന്നത്. ത്രിപുരയുടെ തലസ്ഥാനമായ അഗർത്തലയിൽ നിന്നുമാണ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തിരിക്കുന്നത്.
അഗർത്തല- കൊൽക്കത്ത- ധാക്ക സർവീസാണ് ഇന്ന് ഫ്ലാഗ് ഓഫ് ചെയ്തത്. ഇന്ത്യക്കും ബംഗ്ലാദേശിനും ഇടയിലെ പ്രധാന ഗതാഗത മാർഗ്ഗമാണ് ഈ ബസ് സർവീസുകൾ. ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള സൗഹാർദ്ദവും സഹകരണവും വർദ്ധിപ്പിക്കാൻ ബസ് സർവീസ് ഉപകരിക്കുമെന്ന് ബംഗ്ലാദേശിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയം ട്വീറ്റ് ചെയ്തു.
ബസ് സർവീസ് പുനരാരംഭിക്കാനുള്ള തീരുമാനത്തെ ബംഗ്ലാദേശ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ചെയർമാൻ താസുൾ ഇസ്ലാം സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങൾക്കുമിടയിലെ ട്രെയിൻ സർവീസ് മെയ് 29ന് പുനരാരംഭിച്ചിരുന്നു. നാല് റൂട്ടുകളിലെ ബസ് സർവീസുകളാണ് നിലവിൽ പുനരാരംഭിച്ചിരിക്കുന്നത്. അഞ്ചാമത്തെ സർവീസ് പുനരാരംഭിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
Comments