കൊൽക്കത്ത: പ്രവാചക നിന്ദയുടെ പേരിൽ മതമൗലികവാദികൾ വ്യാപക ആക്രമണം അഴിച്ചുവിട്ട പശ്ചാത്തലത്തിൽ ബംഗാളിൽ അതീവ ജാഗ്രത. ഇന്നലെ വ്യാപക ആക്രമണങ്ങൾ നടന്ന ഹൗറയിൽ ഇന്റർനെറ്റ് സേവനങ്ങൾ താത്കാലികമായി വിച്ഛേദിച്ചു. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
തിങ്കളാഴ്ച രാവിലെ ആറ് മണിവരെയാണ് ഇന്റർനെറ്റ് സേവനങ്ങൾക്ക് വിലക്കുണ്ടായിരിക്കുക. അതേസമയം മൊബൈൽ ഫോണിൽ സംസാരിക്കുന്നതിനോ, എസ്എംഎസ് സേവനങ്ങൾക്കോ തടസ്സമുണ്ടായിരിക്കില്ലെന്ന് ബംഗാൾ ആഭ്യന്തര വകുപ്പ് അറിയിച്ചു.
പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട് കൂടുതൽ വിദ്വേഷ സന്ദേശങ്ങളും അഭ്യൂഹങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചത്. കൂടുതൽ സംഘർഷ സാദ്ധ്യത നിലനിൽക്കുന്നതിനാൽ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് ഐജി ആഭ്യന്തരവകുപ്പിന് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇന്നലെ ഉച്ചയോടെയായിരുന്നു ഹൗറയിൽ മതമൗലികവാദികൾ വ്യാപക ആക്രമണം ആരംഭിച്ചത്. ജുമാ നമസ്‌ക്കാരത്തിന് ശേഷം നഗരത്തിൽ ഒത്തുകൂടിയ മതമൗലികവാദികൾ പ്രദേശത്ത് ഭീതി സൃഷ്ടിക്കുകയായിരുന്നു. കടകളും മറ്റും അടിച്ചുതകർത്ത ഇവർ സാധാരണക്കാരെയും മർദ്ദിച്ചു. ബിജെപി ഓഫീസ് അടിച്ചുതകർത്ത് തീയിട്ടിരുന്നു.
Comments