കൊച്ചി: മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ കറുത്ത മാസ്‌ക് പോലും വിലക്കുന്നതിനെ പരിഹസിച്ച് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ. കൊച്ചിയിലും കോട്ടയത്തും മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിനെത്തിയ മാദ്ധ്യമപ്രവർത്തകർക്ക് ഉൾപ്പെടെ കറുത്ത മാസ്‌ക് വിലക്കിയിരുന്നു.
കറുത്ത മാസ്‌ക് ധരിച്ചെത്തിയ മാദ്ധ്യമപ്രവർത്തകർക്ക് പോലീസ് നിർബന്ധപൂർവ്വം നീല നിറത്തിലുളള മാസ്‌ക് നൽകുകയും ചെയ്തിരുന്നു. സ്വപ്‌നയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ വർദ്ധിപ്പിച്ചതിന് പിന്നാലെയായിരുന്നു മാദ്ധ്യമപ്രവർത്തകർക്ക് ഉൾപ്പെടെ വിചിത്രമായ ഈ വിലക്ക് നേരിടേണ്ടി വന്നത്. ഇതിനെയാണ് സിആർ പ്രഫുൽ കൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചത്. കറുപ്പ് അണ്ടർവേർ ഇടാമോ… ബിജ്യേട്ടാ… എന്ന് ചോദിച്ചുകൊണ്ട് അതിന്റെ ചിത്രവും പോസ്റ്റ് ചെയ്തായിരുന്നു വിമർശനം.
ഇന്ന് രാവിലെ മുതലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ കറുത്ത വസ്ത്രങ്ങൾ വിലക്കിയത്. മുൻപും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യങ്ങളിൽ സമാനമായ വിചിത്ര നടപടി പോലീസ് സ്വീകരിച്ചിരുന്നു. കറുത്ത മാസക്് പോലും വിലക്കിയെങ്കിലും കോട്ടയത്തുവെച്ചും കൊച്ചിയിലും മുഖ്യമന്ത്രിയെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിക്കുകയും ചെയ്തിരുന്നു.
പതിനായിരം പോലീസുണ്ടെങ്കിലും കരിങ്കൊടി കാണിക്കണമെന്ന് യുവമോർച്ച തീരുമാനിച്ചാൽ കാണിക്കുമെന്ന് പ്രഫുൽ കൃഷ്ണൻ പറഞ്ഞു. എറണാകുളത്ത് തോപ്പുംപടിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച തൃപ്പൂണിത്തുറ യുവമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് ഉണ്ണി കെ എസിന് അഭിവാദ്യങ്ങൾ അർപ്പിച്ച പോസ്റ്റിലായിരുന്നു പ്രഫുൽ കൃഷ്ണന്റെ വാക്കുകൾ.
കോട്ടയത്ത് യുവമോർച്ച ജില്ലാ പ്രസിഡന്റ് അശ്വന്ത് മാമലശ്ശേരി, ബിജെപി കോട്ടയം മണ്ഡലം പ്രസിഡന്റ് അരുൺ എന്നിവരുടെ നേതൃത്വത്തിൽ ആണ് മണിപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ചത്. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. ഇതിന് പിന്നാലെ നാഗമ്പടത്ത് വെച്ച് യൂത്ത് കോൺഗ്രസുകാരും മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയിരുന്നു.
Comments