തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൈയ്യേറ്റം ചെയ്ത ഇ പി ജയരാജന്റെ മനോനില പരിശോധിക്കണമെന്ന് കോൺഗ്രസ് എം എൽ എ ഷാഫി പറമ്പിൽ. പ്രവർത്തകർ മദ്യപിച്ചെന്ന് തെളിയിക്കാൻ ഷാഫി പറമ്പിൽ ജയരാജനെ വെല്ലുവിളിച്ചു. സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്തിനുള്ളിൽ പ്രവർത്തകരെ കൈയ്യേറ്റം ചെയ്ത ജയരാജന് യാത്രാവിലക്ക് ഏർപ്പെടുത്തണം. എൽഡിഎഫ് കൺവീനർ സ്ഥാനം രാജിവെച്ച് ജയരാജൻ മുഖ്യമന്ത്രിയുടെ ഗണ്മാൻ ആയോ എന്നും ഷാഫി പറമ്പിൽ പരിഹസിച്ചു. ഒരു മുഖ്യമന്ത്രിയുടെ നെഞ്ചിലും നെറ്റിയിലും കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചവരാണ് മുദ്രാവാക്യം വിളിച്ചവരെ ഭീകരവാദികളോട് ഉപമിക്കുന്നതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധം ഉണ്ടായ സംഭവത്തിൽ സിപിഎം- ഡി വൈ എഫ് ഐ പ്രതിഷേധ പ്രകടനങ്ങൾ തുടരുകയാണ്. ശാസ്തമംഗലത്ത് കെ പി സി സി ആസ്ഥാനമായ ഇന്ദിരാ ഭവന് നേർക്ക് കല്ലേറ് നടന്നു. പിന്നിൽ സിപിഎം- ഡി വൈ എഫ് ഐ പ്രവർത്തകരാണ് എന്ന് കോൺഗ്രസ് ആരോപിച്ചു.
മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി ഇന്ദിരാ ഭവനിൽ ഉള്ളപ്പോഴായിരുന്നു അക്രമം. ഓഫീസിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിന് നേർക്ക് അക്രമികൾ കല്ലെറിഞ്ഞു. കല്ലേറിൽ കാറിന് കേടുപാടുകൾ സംഭവിച്ചു. രൂക്ഷമായ അസഭ്യ വർഷത്തോടെയാണ് കല്ലേറ് നടന്നതെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.
സംഭവത്തിൽ മുഖ്യമന്ത്രിയും കോടിയേരിയും മറുപടി പറയണമെന്ന് എ കെ ആന്റണി പ്രതികരിച്ചു. കണ്ണൂർ ഇരിട്ടിയിലും സിപിഎം പ്രകടനം അക്രമാസക്തമായി.
Comments