ബാഗ്ലൂർ: തിയറ്ററുകളിൽ നിറഞ്ഞസദസ്സിൽ ഓടുന്ന 777 ചാർലി എന്നചിത്രം കണ്ട് കണ്ണീരണിഞ്ഞ് കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. കിരണ്‍രാജ് സംവിധാനം ചെയ്ത ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് രക്ഷിത് ഷെട്ടിയും ചാര്‍ലി എന്ന നായയുമാണ്. രക്ഷിത് ഷെട്ടി അവതരിപ്പിക്കുന്ന കഥാപാത്രവും ചാർലി എന്ന നായയും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിൽ കാണിക്കുന്നത്. വളരെ വൈകാരികത നിറഞ്ഞ അനുഭവമാണ് ചിത്രം കണ്ട പ്രേഷകർക്ക് പറയാനുള്ളത്. കണ്ണീരണിഞ്ഞല്ലാതെ തിയറ്റർ വിട്ടിറങ്ങുക സാധ്യമല്ല. പിന്നാലെയാണ് ചാർലി സിനിമ കണ്ട് ദുഖം സഹിക്കാൻ കഴിയാതെ തിയറ്ററിന് പുറത്തിറങ്ങിയ മന്ത്രി പൊട്ടി കരഞ്ഞത്.
തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയുടെ ഓര്‍മകളാണ് മുഖ്യമന്ത്രിയെ കണ്ണീരണിയിപ്പിച്ചത്. ബസവരാജ് ബൊമ്മെയുടെ വളർത്തു നായ സ്‌നൂബി കഴിഞ്ഞ വർഷമാണ് വിടചൊല്ലിയത്. നായകുട്ടി മരിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ദുഖം അന്ന് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. മരിച്ച തന്റെ നായയുടെ അന്ത്യകർമ്മങ്ങൾ ചെയ്യുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ചാർലി കണ്ടപ്പോൾ തന്റെ ഏറ്റവും പ്രിയപ്പെട്ട സ്നൂബിയുടെ ഓർമ്മകൾ വന്നതോടെയാണ് മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞത്. കണ്ണീർ തുടച്ച ശേഷം സിനിമ എല്ലാവരും നിർബന്ധമായി കണ്ടിരിക്കണമെന്നും മാധ്യമങ്ങളോട് മന്ത്രി പ്രതികരിച്ചു.
നായയെ കേന്ദ്ര കഥാപാത്രമാക്കി നിരവധി സിനിമകൾ ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്. അത്തരം സിനിമകളിൽ മുന്നിൽ തന്നെ സ്ഥാനം നൽകാൻ സാധിക്കുന്ന ചിത്രമാണ് 777 ചാർലി. നായകളുടെ സ്‌നേഹം വൈകാരികമായി അവതരിപ്പിക്കുന്ന സിനിമകള്‍ കുറവാണ് എന്നു പറഞ്ഞ മന്ത്രി, സിനിമ വളരെ മികച്ചതാണെന്നും ഒന്നും പ്രതീക്ഷിക്കാതെയുള്ള നായയുടെ അളവറ്റ സ്‌നേഹം സിനിമയിൽ നന്നായി അവതരിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞു.
Comments