ഭോപ്പാൽ: രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ പ്രതിപക്ഷ പാർട്ടികളിൽ നിന്നും ബിജെപിയിലേക്കുള്ള സാമാജികരുടെ ഒഴുക്ക് തുടരുന്നു. മധ്യപ്രദേശിൽ മൂന്ന് പ്രതിപക്ഷ എം എൽ എമാർ ബിജെപിയിൽ ചേർന്നു. ബി എസ് പിയിൽ നിന്നും സമാജ് വാദി പാർട്ടിയിൽ നിന്നും ഓരോരുത്തരും, ഒരു സ്വതന്ത്ര എം എൽ എയുമാണ് ഏറ്റവും പുതിയതായി ബിജെപിയിൽ ചേർന്നിരിക്കുന്നത്.
ബി എസ് പിയുടെ സഞ്ജീവ് സിംഗ് ഖുശ്വാഹ, സമാജ് വാദി പാർട്ടിയുടെ രാജേഷ് കുമാർ ശുക്ല, സ്വതന്ത്ര എം എൽ എ വിക്രം സിംഗ് റാണ എന്നിവരാണ് ബിജെപിയിൽ ചേർന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ സാന്നിദ്ധ്യത്തിലായിരുന്നു എം എൽ എമാരുടെ ബിജെപി പ്രവേശനം. എം എൽ എമാരെ മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ വി ഡി ശർമ്മയും ചേർന്ന് പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് അടുത്ത മാസം നടക്കാനിരിക്കെ എം എൽ എമാരുടെ കടന്നു വരവ് ബിജെപിക്ക് കൂടുതൽ കരുത്ത് പകരും. ജൂലൈ 18നാണ് രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് നടക്കുന്നത്. 10.86 ലക്ഷം ഇലക്ടറൽ കോളേജ് വോട്ടുകളാണ് രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ പോൾ ചെയ്യപ്പെടുന്നത്. ഇതിൽ 48 ശതമാനം വോട്ടുകളും എൻഡിഎ ക്യാമ്പിൽ സുഭദ്രമാണ്. വൈ എസ് ആർ കോൺഗ്രസ്, ബിജെഡി തുടങ്ങിയ പാർട്ടികളുടെ പിന്തുണയും ബിജെപി ഉറപ്പിച്ചാൽ രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ വിജയം ആവർത്തിക്കാൻ എൻഡിഎക്ക് നിഷ്പ്രയാസം സാധിക്കും.
Comments