ന്യൂഡൽഹി: യങ് ഇന്ത്യയുടെ ഇടപാടുകളുടെ ഉത്തരവാദിത്വം കോൺഗ്രസ് ട്രഷററായിരുന്ന മോത്തിലാൽ വോറയ്ക്കായിരുന്നുവെന്ന വാദവുമായി രാഹുൽ ഗാന്ധി. എൻഫോഴ്സ്മെന്റ് നടത്തിയ ചോദ്യം ചെയ്യലിലാണ് യങ് ഇന്ത്യയുടെ ഇടപാടുകളുടെ ഉത്തരവാദിത്വം മരണമടഞ്ഞ കോൺഗ്രസ് നേതാവിന്റെ തലയിൽ രാഹുൽ കെട്ടിവെച്ചത്.
യങ് ഇന്ത്യയും അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡും തമ്മിലുണ്ടായിട്ടുള്ള കോടിക്കണക്കിന് രൂപയുടെ ഇടാപടുകൾ കൈകാര്യം ചെയ്തിരുന്നതിന്റെ ചുമതല മോത്തിലാൽ വോറയ്ക്കായിരുന്നുവെന്ന് രാഹുൽ മൊഴി നൽകി. നാഷ്ണൽ ഹെറാൾഡ് ന്യൂസ് പേപ്പറുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് രാഹുലിന്റെ പരാമർശം.
ഗാന്ധി കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന യങ് ഇന്ത്യ കമ്പനിയുടെ യാതൊരു സാമ്പത്തിക ഇടപാടുകളെക്കുറിച്ചും തനിക്ക് അറിവില്ലെന്ന നിലപാടാണ് രാഹുൽ ഉയർത്തിയത്. യങ് ഇന്ത്യയുടെ 76 ശതമാനം ഓഹരികളും കൈവശം വെച്ചിരുന്നത് രാഹുലും സോണിയയുമാണെന്നിരിക്കെയാണ് സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള ധാരണ തനിക്കില്ലെന്ന നിലപാടിൽ രാഹുൽ ഉറച്ചുനിൽക്കുന്നത്. 24 ശതമാനം ഓഹരി മാത്രമാണ് മോത്തിലാൽ വോറയ്ക്കുണ്ടായിരുന്നതെന്നതാണ് മറ്റൊരു വസ്തുത.
അവിശ്വസനീയവും വിചിത്രവുമായ പ്രസ്താവനകളാണ് രാഹുൽ നൽകുന്നത് എന്നതുകൊണ്ട് തന്നെ അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുകാണ് ഇഡി. ഇതുവരെ 30 മണിക്കൂറാണ് രാഹുലിനെ ഇഡി ചോദ്യം ചെയ്തത്. നാളെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അമ്മയ്ക്ക് സുഖമില്ലെന്ന് ചൂണ്ടിക്കാട്ടി ഹാജരാകാൻ കഴിയില്ലെന്ന് രാഹുൽ ഇഡിയെ അറിയിച്ചിരുന്നു. തുടർന്ന് രാഹുലിന്റെ നാലാം ഘട്ട ചോദ്യം ചെയ്യൽ 20നാണ് നടക്കുക.
Comments