ബംഗളൂരു: ഹിജാബ് ധരിച്ച് മാത്രമേ ക്ലാസിൽ വരുവെന്ന് ശഠിച്ച് പരീക്ഷ എഴുതാതെ ക്ലാസുകൾ ബഹിഷ്‌കരിച്ച വിദ്യാർത്ഥിനികളുടെ ഭാവി തുലാസിൽ. മംഗളൂരു ഹലെയംഗാഡി ഫസ്റ്റ് ഗ്രഡ് കോളേജിലെ 19 വിദ്യാർത്ഥിനികളുടെ വിദ്യാഭ്യാസമാണ് തുലാസിലായത്. മൂന്ന് മാസമായി ഇവർ ക്ലാസിൽ വരികയോ പരീക്ഷ എഴുതുകയോ ചെയ്തിട്ടില്ല.
മതപരമായ വസ്ത്രങ്ങൾ ധരിച്ച് സ്‌കൂളുകളിലും കോളേജുകളിലും എത്തരുതെന്ന് കർണാടക ഹൈക്കോടതി മാർച്ചിൽ ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവ് പാലിച്ച് മാത്രമാണ് പിന്നീട് സ്‌കൂളുകളിലും കോളജുകളിലും വിദ്യാർത്ഥിനികൾക്ക് പ്രവേശനം അനുവദിച്ചിരുന്നത്. ഹിജാബ് ധരിച്ചെത്തുന്നവരെ കോളജ് അധികൃതർ വിലക്കുകയും ചെയ്തിരുന്നു.
ഇതിൽ പ്രതിഷേധിച്ചാണ് 19 വിദ്യാർത്ഥിനികൾ കോളജിൽ വരുന്നത് നിർത്തിയത്. ഹൈക്കോടതി ഉത്തരവ് പ്രീ യൂണിവേഴ്‌സിറ്റി കോളജിൽ മാത്രമാണ് ബാധകമെന്നാണ് വിദ്യാർത്ഥിനികളുടെ വാദം. ഹിജാബ് ധരിച്ച് ക്ലാസിൽ വരാൻ അനുവദിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കപ്പെട്ടിരുന്നില്ല. 19 പേരും അവസാന വർഷ ബിരുദ വിദ്യാർത്ഥികളാണ്.
കഴിഞ്ഞ മൂന്ന് മാസം ക്ലാസുകളിൽ എത്തിയിട്ടില്ല. ഇപ്പോൾ പരീക്ഷ എഴുതിയില്ലെങ്കിൽ ഒരു വർഷം ഇവർക്ക് നഷ്ടമാവുക. മതത്തിന്റെ പേരിൽ സ്വന്തം ഭാവി നഷ്ടപ്പെടുത്തരുതെന്ന് കോളേജ് പ്രിൻസിപ്പാൾ ഉൾപ്പെടെ വിദ്യാർത്ഥിനികളോട് അഭ്യർത്ഥിച്ചു.
കോടതി വിധി ലംഘിച്ച് ഹിജാബ് ധരിച്ചെത്തിയ 23 പേരെ മംഗളൂരു ഗവൺമെന്റ് കോളേജ് സസ്പെൻഡ് ചെയ്തിരുന്നു. കോളേജിന്റെ ഡ്രസ് കോഡ് അനുസരിക്കുമെന്ന് ഉറപ്പ് നൽകിയ ശേഷം ആറു പേരെ തിരികെ എടുക്കുകയും ചെയ്തിരുന്നു. പരീക്ഷ ബഹിഷ്‌കരിച്ചവർക്കായി പുന:പരീക്ഷ നടത്തില്ലെന്ന് അധികൃതർ അറിയിച്ചിരുന്നു.
Comments