കാബൂൾ: അഫ്ഗാനിലെ ഗുരുദ്വാരയിൽ നടന്ന ഐഎസ് ഭീകരാക്രമണത്തിന് പിന്നാലെ കർതേ പർവാണിൽ നിന്നും വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥസാഹിബ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ആക്രമണം സംഭവിച്ചതിന് പിന്നാലെ കത്തിപ്പടർന്ന ഗുരുദ്വാരയുടെ അകത്ത് സാഹസീകമായി കടന്നാണ് വിശുദ്ധഗ്രന്ഥം പുറത്തെത്തിച്ചത്. തുടർന്ന് ഗുർനാം സിംഗിന്റെ വസതിയിൽ ഗുരുഗ്രന്ഥസാഹിബ് എത്തിച്ചു.
ഇന്ത്യൻ സമയം രാവിലെ എട്ടരയോടെയായിരുന്നു അഫ്ഗാനിലെ കാബൂളിൽ ഐഎസ് ഭീകരാക്രമണം ഉണ്ടായത്. കാബൂളിലെ ഗുരുദ്വാരയായ കർതേ പർവാണിൽ അതിക്രമിച്ച് കയറിയ ഭീകരർ ഇരട്ടസ്‌ഫോടനം നടത്തുകയും അകത്തുണ്ടായിരുന്ന വിശ്വാസികൾക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു.
ഗുരുദ്വാരയുടെ സുരക്ഷാ ജീവനക്കാരനായ സാവിന്ദർ സിംഗും (60) മറ്റ് ചില സിഖുകാരും ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം. മൂന്ന് താലിബാൻ പോരാളികൾക്ക് ഉൾപ്പെടെ പലർക്കും പരിക്കേറ്റിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഖൊരാസൻ വിഭാഗമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തിൽ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്ന് ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
Comments