ന്യൂഡൽഹി : പ്രതിപക്ഷത്തിന്റെ രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി മുൻ കേന്ദ്ര മന്ത്രി യശ്വന്ത് സിൻഹയെ മത്സരിപ്പിക്കുമെന്ന് സൂചന. രാഷ്‌ട്രപതി സ്ഥാനാർത്ഥിയാകാൻ താത്പത്യമില്ലെന്ന് ഗോപാൽകൃഷ്ണ ഗാന്ധി വ്യക്തമാക്കുകയും, ശരദ് പവാറും ഫാറൂഖ് അബ്ദുള്ളയും പിന്മാറുകയും ചെയ്ത സാഹചര്യത്തിലാണ് തൃണമൂൽ കോൺഗ്രസ് നേതാവായിരുന്ന യശ്വന്ത് സിൻഹയെ പ്രതിപക്ഷ സഖ്യം പരിഗണിച്ചത്.
സ്ഥാനാർത്ഥിയാകണമെങ്കിൽ തൃണമൂൽ കോൺസ്രിൽ നിന്ന് രാജിവെയ്‌ക്കണമെന്ന ഉപാധി കോൺഗ്രസും മറ്റ് ഇടത് പാർട്ടികളും മുന്നോട്ട് വെച്ചിരുന്നു. തുടർന്ന് തൃണമൂൽ കോൺഗ്രസിൽ നിന്നും രാജിവെയ്‌ക്കുന്നുവെന്ന് അറിയിച്ചുകൊണ്ട് യശ്വന്ത് സിൻഹ അഭ്യൂഹങ്ങൾക്ക് കൂടുതൽ ബലം കൊടുക്കുകയാണ്. രാഷ്‌ട്രപതി സ്ഥാനാർത്ഥി ആയേക്കുമെന്ന് സൂചിപ്പിച്ചുകൊണ്ടാണ് യശ്വന്ത് സിൻഹ ട്വീറ്റ് ചെയ്തിരിക്കുന്നത്. താൻ തൃണമൂൽ കോൺഗ്രസ് വിടുകയാണെന്നും ദേശീയ ലക്ഷ്യത്തിനായി പ്രതിപക്ഷ ഐക്യത്തിന് വേണ്ടി പ്രവർത്തിക്കാൻ പാർട്ടിയിൽ നിന്ന് മാറിനിൽക്കേണ്ട സമയം വന്നിരിക്കുന്നുവെന്നും സിൻഹ ട്വിറ്ററിൽ കുറിച്ചു.
രാഷ്‌ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്‌ക്കിടെ രണ്ട് യോഗങ്ങളാണ് പ്രതിപക്ഷ സഖ്യം ചേർന്നത്. ആദ്യം മമത ബാനർജിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥാനാർത്ഥികളുടെ പേര് പറഞ്ഞെങ്കിലും രണ്ട് പേരും പിന്മാറുകയായിരുന്നു. എൻസിപി നേതാവ് ശരദ് പവാർ നേരത്തെ തന്നെ പന്മാറിയിരുന്നു. ഈ സാഹചര്യത്തിൽ ഇന്നലെ രാത്രിയിൽ ശരദ് പവാറിന്റെ ഔദ്യോഗിക വസതിയിൽ വെച്ച് മറ്റൊരു യോഗം ചേർന്നു. എഐഎംഐഎം നേതാവ് അസദ്ദുദ്ദീൻ ഒവൈസിയും യോഗത്തിൽ പങ്കെടുത്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്താൻ ഇന്ന് ഉച്ചയ്‌ക്ക് 2.30 ന് പ്രതിപക്ഷ പാർട്ടികൾ യോഗം ചേരും. അതിന് മുൻപ് പേരു സംബന്ധിച്ച് ധാരണയുണ്ടാക്കാൻ രാവിലെ അനൗപചാരിക യോഗവുമുണ്ടായി എന്നാണ് വിവരം.
Comments