ശ്രീനഗർ: ജമ്മുകശ്മീരിലെ പുൽവാമയിലും സോപോറിലും നടന്ന ഏറ്റുമുട്ടലിൽ ഭീകരരെ വധിച്ച് സൈന്യം. ഇരുസ്ഥലത്തും നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വകവരുത്തി.
പുൽവാമയിലെ തുജ്ജൻ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇവിടെ രണ്ട് ജെയ്ഷെ ഭീകരരെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചു. എസ്ഐ ഫറൂഖ് മിറിനെ കൊലപ്പെടുത്തിയ മജീദ് നാസിർ എന്ന ജെയ്ഷെ ഭീകരനാണ് വധിക്കപ്പെട്ടവരിൽ ഒരാളെന്ന് ജമ്മുകശ്മീർ പോലീസ് അറിയിച്ചു. സോപോറിലും രണ്ട് ഭീകരരെയാണ് സൈന്യം വധിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് ഉച്ചവരെയുള്ള സമയത്തിനുള്ളിൽ രണ്ടിടത്താണ് ഏറ്റുമുട്ടൽ നടന്നത്.
ഇന്നലെയും മൂന്നിടത്ത് ഏറ്റുമുട്ടൽ നടന്നിരുന്നു. കുപ്വാര, കുൽഗാം, പുൽവാമ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. തുടർന്ന് ജെയ്ഷെ, ലഷ്കർ ഭീകരരായ ഏഴ് പേരെ സൈന്യം വധിച്ചു. ഇവരിൽ മൂന്ന് പേർ പാക് സ്വദേശികളായിരുന്നു.
Comments