ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിതിയിൽ നിന്നും ഒരടി പോലും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ലോകത്തിൽ യുവജനസംഖ്യ ഏറ്റവും കൂടുതൽ ഉള്ള രാജ്യങ്ങളിൽ മുന്നിലാണ് ഇന്ത്യ. ഇങ്ങനെ ഒരു രാജ്യത്ത് ശരാശരി പ്രായം കുറവുള്ള സേന അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
അക്രമം അഴിച്ചു വിടുന്നവർ ഉദ്യോഗാർത്ഥികളല്ല. യഥാർത്ഥ ഉദ്യോഗാർത്ഥികൾ എന്നേ പരിശീലനം ആരംഭിച്ചതായും അജിത് ഡോവൽ പറഞ്ഞു. അക്രമങ്ങൾ സാമൂഹിക വിരുദ്ധരുടെ മാർഗ്ഗമാണ്. സർക്കാരിനെ അപമാനിക്കുക മാത്രമാണ് അവരുടെ ലക്ഷ്യമെന്നും ഡോവൽ പറഞ്ഞു.
ആദ്യ ബാച്ച് അഗ്നിവീരന്മാർ സൈനിക സേവനത്തിന് ശേഷം പുറത്തിറങ്ങുമ്പോഴേക്കും ഇന്ത്യ 5 ട്രില്യൺ ഡോളർ സമ്പദ്ഘടന ആയിരിക്കും. സർക്കാർ- സ്വകാര്യ മേഖലകളിലും സൈനിക- അർദ്ധ സൈനിക മേഖലകളിലും വലിയ അവസരങ്ങളാകും അവരെ കാത്തിരിക്കുക. ഡോവൽ വ്യക്തമാക്കി.
ദശാബ്ദങ്ങളായി ചർച്ച ചെയ്യപ്പെടുന്ന പദ്ധതിയാണ് അഗ്നിപഥ്. രാഷ്‌ട്രീയമായി നഷ്ടമുണ്ടാകുമെന്ന് ഭയന്ന് പലരും ഇത് വേണ്ടെന്ന് വെച്ചു. രാഷ്‌ട്ര താത്പര്യം മുൻനിർത്തി രാഷ്ട്രീയമായി വില കൊടുക്കാനും തയ്യാറായ പ്രധാനമന്ത്രിയുടെ തീരുമാനമാണ് അഗ്നിപഥ്. നരേന്ദ്ര മോദിക്ക് മാത്രം പ്രാവർത്തികമാക്കാൻ സാദ്ധ്യമാകുന്ന ധീരമായ ഒരു തീരുമാനമാണ് ഇത്. അജിത് ഡോവൽ കൂട്ടിച്ചേർത്തു.
2006ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ സമാനമായ പദ്ധതിയുമായി രംഗത്ത് വന്നിരുന്നു. അന്ന് ബി എസ് എഫ് ഡയറക്ടർ ജനറലിന് കീഴിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരു സമിതിയും രൂപീകരിച്ചിരുന്നു. എന്നാൽ അതിന്റെ റിപ്പോർട്ട് ഒരിക്കലും പുറത്തു വന്നതായി അറിവില്ലെന്ന് ഡോവൽ ചൂണ്ടിക്കാട്ടി.
വരാനിരിക്കുന്നത് സാങ്കേതിക, യന്ത്രവത്കൃത യുദ്ധത്തിന്റെ നാളുകളാണ്. യുദ്ധഭൂമി എന്ന സങ്കൽപ്പം തന്നെ മാറാൻ പോകുകയാണ്. പോരട്ടവീര്യം സാങ്കേതിക മികവിനെ കൂടി ആസ്പദമാക്കിയായിരിക്കും ഇനി നിർവചിക്കപ്പെടുക. അങ്ങനെ ഒരു കാലഘട്ടത്തിൽ സൈന്യത്തിൽ സാങ്കേതിക പരിജ്ഞാനം നേടിയ യുവാക്കളുടെ സാന്നിദ്ധ്യം അനിവാര്യമാണെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു.
നിങ്ങൾ 22- 23 വയസ്സുള്ള ഒരു സാധാരണ യുവാവിനെ നോക്കൂ. അഗ്നിവീരനായി കഴിഞ്ഞാൽ അവന്റെ ജീവിതത്തിൽ കൂടുതൽ അച്ചടക്കം ഉണ്ടാകും. അവന്റെ കർമ്മശേഷി കൂടുതൽ കാര്യക്ഷമമാകും. ഒരു അവസരങ്ങളും അവന് അന്യമാകില്ല. അവന്റെ സമ്പാദ്യത്തിൽ അപ്പോൾ ശരാശരി 11 ലക്ഷം രൂപ ഉണ്ടാകും. അത് ഉപയോഗിച്ച് അവന് ഉപരിപഠനം നടത്താനോ, ഭാവി ശോഭനമാക്കുന്ന ഏത് കാര്യത്തിലും ഏർപ്പെടാനോ സാധിക്കും. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അജിത് ഡോവൽ വ്യക്തമാക്കി.
Comments