ഡൽഹി: അഞ്ച് രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സിന്റെ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. യുക്രൈൻ-റഷ്യ സംഘർഷത്തിന് പിന്നാലെ ലോകമാകെ സംഭവിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ബ്രിക്സ് ഉച്ചകോടി നടക്കുക. ജൂൺ 23,24 എന്നീ തിയതികളിൽ വെർച്വലായാണ് ഉച്ചകോടി നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് എന്നീ രാഷ്‌ട്ര
തലവൻമാർ ഉച്ചകോടിയിൽ പങ്കെടുക്കും.
ഈ വർഷത്തെ ബ്രിക്സ് ഉച്ചകോടിയുടെ ആതിഥേയത്വം വഹിക്കുന്നത് ചൈനയാണ്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന,ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്സ് കൂട്ടായ്മയിലെ രാജ്യങ്ങൾ. ആഗോള ജനസംഖ്യയുടെ 41 ശതമാനവും ആഗോള ജിഡിപിയുടെ 24 ശതമാനവും ആഗോള വ്യാപാരത്തിന്റെ 16 ശതമാനവും പ്രതിനിധീകരിക്കുന്ന അഞ്ച് രാജ്യങ്ങളുടെ കൂട്ടായ്മ കൂടിയാണിത്. ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കുന്നു.
കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന് ഇടയിൽ കൂടിയാണ് ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. എല്ലാ വികസ്വര രാജ്യങ്ങൾക്കും പൊതുവായ ആശങ്കയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള വേദിയായി മാറും ബ്രിക്സ്. തീവ്രവാദ വിരുദ്ധത, വ്യാപാരം, ആരോഗ്യം, പരമ്പരാഗത വൈദ്യശാസ്ത്രം, പരിസ്ഥിതി, ശാസ്ത്ര സാങ്കേതിക വിദ്യ, നവീകരണം, കൃഷി, തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും പരിശീലനവും എന്നീ വിഷയങ്ങളായിരിക്കും പ്രധാനമായും 14-ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ ചർച്ചകാളാകുക. ഒപ്പം, കൊറോണ മഹാമാരിയെ പ്രതിരോധിക്കുന്നതും ആഗോള സാമ്പത്തിക വീണ്ടെടുക്കലും ചർച്ചകളിൽ വിഷയമാകും.
Comments