കൊളംബൊ: ശ്രീലങ്കൻ സമ്പദ്ഘടന തകർന്നുവെന്ന് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ. മാസങ്ങളായി തുടരുന്ന സാമ്പത്തിക പ്രതിസന്ധി അതിന്റെ പാരമ്യത്തിലാണ്. ഭക്ഷ്യ, വൈദ്യുതി ക്ഷാമവും രൂക്ഷമാണ്. ഇന്ധനം, പാചക വാതകം, വൈദ്യുതി, ഭക്ഷണം എന്നിവയ്‌ക്ക് ക്ഷാമം നേരിടുകയാണ്.
ഇത് മാത്രമല്ല ശ്രീലങ്ക നേരിടുന്ന പ്രതിസന്ധി. സാമ്പത്തിക മേഖല പൂർണ്ണമായും തകർന്നിരിക്കുകയാണ്. രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധി ഇവയ്‌ക്കെല്ലാം മുകളിലാണ്. വിക്രമസിംഗെ പാർലമെന്റിൽ പറഞ്ഞു.
ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ കടക്കെണിയിലാണ് ശ്രീലങ്ക. കൊറോണ വ്യാപനം രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസ്സായിരുന്ന വിനോദ സഞ്ചാര മേഖലയെ തകിടം മറിച്ചു. വിലക്കയറ്റവും രൂക്ഷമാണ്. ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ സമ്പദ്ഘടന സുസ്ഥിരമാക്കുക എന്ന ഉദ്യമം കൂടി ധനകാര്യ വകുപ്പ് മന്ത്രിയുടെ ചുമതല വഹിക്കുന്ന പ്രധാനമന്ത്രി ഏറ്റെടുത്തിരുന്നു.
നിലവിൽ സിലോൺ പെട്രോളിയം കോർപ്പറേഷൻ 700 മില്ല്യൺ ഡോളർ കടത്തിലാണ്. ഈ സാഹചര്യത്തിൽ പണം കൊടുത്താൽ പോലും എണ്ണ നൽകാൻ ആരും തയ്യാറാകുന്നില്ലെന്നും വിക്രമസിംഗെ പാർലമെന്റിൽ അറിയിച്ചു.
ഇന്ത്യ നൽകിയ 4 ബില്ല്യൺ ഡോളർ സാമ്പത്തിക സഹായത്തിന്റെ പിൻബലത്തിലാണ് നിലവിൽ ശ്രീലങ്ക പിടിച്ചു നിൽക്കുന്നത്. എന്നാൽ, ഇതിനെ മാത്രം ആശ്രയിച്ച് രാജ്യത്തിന് അധികകാലം മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ വ്യക്തമാക്കി.
Comments