ചെന്നൈ: തമിഴ്‌നാട്ടിൽ ഹിന്ദുക്ഷേത്രങ്ങൾക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. കാഞ്ചീപുരം ജില്ലയിലെ സിംഗുവർചത്തിരത്തിലെ ക്ഷേത്രങ്ങളാണ് ആക്രമിക്കപ്പെട്ടത്. മതമൗലികവാദികളാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് പ്രാഥമിക നിഗമനം.
പ്രദേശത്തെ കർപ്പഗ വിനായക ക്ഷേത്രത്തിനും, ലക്ഷ്മി അമ്മൻ കോവിലിനും നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. രണ്ട് ക്ഷേത്രങ്ങളിലെയും പ്രതിഷ്ഠയുൾപ്പെടെ അക്രമികൾ അടിച്ച് തകർത്തിട്ടുണ്ട്.
കർപ്പഗ വിനായക ക്ഷേത്രത്തിന് നേരെയാണ് ആദ്യം ആക്രമണം ഉണ്ടായത്. ക്ഷേത്രത്തിനുള്ളിൽ അതിക്രമിച്ച് കയറിയ അക്രമികൾ വിഗ്രഹങ്ങൾ അടിച്ച് തകർക്കുകയായിരുന്നു. മുരുകൻ, ദക്ഷിണാമൂർത്തി, പാർവ്വതി, ദുർഗ, നാഗത്തമ്മൻ, നവഗ്രഹം തുടങ്ങിയ വിഗ്രഹങ്ങളാണ് തകർത്തത്. ഇതിന് പുറമേ ക്ഷേത്രത്തിന് പുറത്തായി സ്ഥാപിച്ച തൃശ്ശൂലവും അക്രമി സംഘം പിഴുതെറിഞ്ഞു.
ഇവിടെ നിന്നും 50 മീറ്റർ ദൂരമാണ് ലക്ഷ്മി അമ്മൻ ക്ഷേത്രത്തിലേക്കുള്ളത്. ഇവിടുത്തെ 22 ഓളം വിഗ്രഹങ്ങളാണ് അക്രമികൾ അടിച്ചു തകർത്തത്.
വിവരം അറിഞ്ഞെത്തിയ പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു വിശ്വാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.
Comments