ലക്‌നൗ : അഗ്നിപഥ് പ്രതിഷേധത്തിൽ പങ്കെടുത്ത് പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ ശക്തമായ നടപടികളുമായി യോഗി ആദിത്യനാഥ്. പ്രതിഷേധത്തിൽ പങ്കെടുത്ത 1120 പേരെയാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ 595 പേരുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി. എന്തൊക്കെ വസ്തുക്കൾ നശിപ്പിച്ചിട്ടുണ്ടെന്ന് കണക്ക് കൂട്ടിയ ശേഷം പ്രതിഷേധക്കാരെക്കൊണ്ട് പിഴയടപ്പിക്കാനാണ് സർക്കാർ തീരുമാനം.
പ്രതിഷേധക്കാരോട് ഇടപെടുമ്പോൾ പോലീസ് നല്ലതായി പെരുമാറുമെന്നും എന്നാൽ ട്രെയിനുകൾ കത്തിക്കുക, ബസുകൾ, പോലീസ് വാഹനങ്ങൾ എന്നിവ നശിപ്പിക്കുന്നതിൽ ഉൾപ്പെട്ടവരെക്കൊണ്ട് അതിന്റെ പിഴ അടപ്പിക്കുമെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ പ്രശാന്ത് കുമാർ പറഞ്ഞു. പ്രക്ഷോഭത്തിനിടെ പൊതുമുതൽ നശിപ്പിച്ച വ്യക്തികളെ തിരിച്ചറിഞ്ഞ ശേഷം വീണ്ടെടുക്കൽ നടപടികൾ ആരംഭിക്കാൻ ജില്ലാ പോലീസ് അധികാരികളോടും ഫീൽഡ് ഓഫീസർമാരോടും നിർദ്ദേശിച്ചിട്ടുണ്ട്.
പ്രതിഷേധത്തിനിടെ ബസുകൾക്കുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ കോർപ്പറേഷനോട് ആവശ്യപ്പെട്ടതായി യുപി സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (യുപിഎസ്ആർടിസി) ടെക്‌നിക്കൽ ചീഫ് ജനറൽ മാനേജർ സഞ്ജയ് ശുക്ല അറിയിച്ചു. ബല്ലിയ, വാരണാസി, അലിഗഡ്, മഥുര, ആഗ്ര എന്നിവയുൾപ്പെടെയുള്ള ജില്ലകളിൽ തിരിച്ചറിയൽ പരേഡ് ആരംഭിച്ചുകഴിഞ്ഞു.
Comments