ചണ്ഡീഗഡ് : ഗുരുഗ്രാമിൽ കശാപ്പുശാലകൾ വർദ്ധിച്ച സാഹചര്യത്തിൽ പുതിയ അറവുശാലകൾക്ക് അനുമതി നൽകരുതെന്ന ആവശ്യവുമായി ഹിന്ദു സംഘടനകൾ രംഗത്ത്. ഇത് സംബന്ധിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന് കത്ത് നൽകി. അനധികൃതമായി പ്രവർത്തിക്കുന്ന അറവുശാലകൾ ഉടൻ പൂട്ടിക്കണമെന്നും പുതിയ മാംസക്കടകൾക്ക് അനുമതി നൽകരുത് എന്നുമാണ് ഇവരുടെ ആവശ്യം.
ഗുരുഗ്രാമിൽ ശീത്ല മാതാ മന്ദിറിന് സമീപം അറവുശാലകൾക്ക് അനുമതി നൽകില്ലെന്ന് മനോഹർ ലാൽ ഖട്ടർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ 126 പുതിയ അറവുശാലകൾക്കുള്ള അപേക്ഷയാണ് ഇപ്പോൾ സർക്കാരിന് മുന്നിൽ എത്തിയിരിക്കുന്നത്. ഇത് നിരസിക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.
ക്ഷേത്രത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ നിന്ന് അറവുശാലകൾ മാറ്റുകയും നിലവിലുള്ള അനധികൃത കടകൾ പൂട്ടുകയും വേണമെന്ന് ഇവർ ആവശ്യപ്പെടുന്നു. ഗുരുഗ്രാമിൽ ലൈസൻസുള്ള 119 ഇറച്ചിക്കടകളും, അനധികൃതമായി പ്രവർത്തിക്കുന്ന 1500-ലധികം അറവുശാലകളുമുണ്ട്.
ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ വിശ്വാസികളുടെ ആരാധനാലയമാണ് ശീത്ല മാതാ ക്ഷേത്രം. അതിനാൽ ചുറ്റുമുള്ള പ്രദേശം മാംസ രഹിതമായിരിക്കണമെന്നാണ് ഇവരുടെ ആവശ്യം. മറ്റ് പുണ്യനഗരങ്ങളിൽ ഇത് പാലിക്കപ്പെടുമ്പോൾ എന്തുകൊണ്ട് ഗുരുഗ്രാമിനെ മാറ്റി നിർത്തണമെന്നാണ് ഇവർ ചോദിക്കുന്നത്.
Comments