ഗുവാഹത്തി: അസമിലെ പ്രളയ ബാധിതർക്ക് കൈത്താങ്ങായി പ്രമുഖ വ്യവസായി മുകേഷ് അംബാനിയും മകനും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുകേഷ് അംബാനിയും മകൻ ആനന്ദ് അംബാനിയും ധനസഹായം നൽകി. പ്രളയ ബാധിതർക്കായുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 25 കോടി രൂപയാണ് ഇരുവരും ചേർന്ന് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വലിയ തുക നൽകി പ്രളയത്തെ തുടർന്ന് സർവ്വതും നഷ്ടമായ അസം ജനതയ്ക്ക് ആശ്വാസമായി മാറിയ ഇരുവർക്കും ഹിമന്ദ നന്ദിയും അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി രൂപ നൽകി ദുരിത കാലത്ത് അസം ജനതയ്‌ക്കൊപ്പം നിന്ന മുകേഷ് അംബാനിയ്‌ക്കും ആനന്ദ് അംബാനിയ്‌ക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. ഇത്തരം പ്രവർത്തനങ്ങളെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു. ഇത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ബഹുദൂരം മുന്നേറാൻ സഹായിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
അസമിലെ ദുരിത ബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രമുഖ വ്യവസായികൾ ഉൾപ്പെടെ നിരവധി പേരാണ് സംഭാവനകൾ നൽകുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അഞ്ച് കോടി രൂപ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സംഭാവന ചെയ്തിട്ടുണ്ട്. ആത്മീയ നേതാവ് ദലൈലാമ 10 ലക്ഷം രൂപയും, ടി സീരീസ് ഉടമ ഭൂഷൺ കുമാർ 11 ലക്ഷം രൂപ സംഭാവനായി നൽകി. സിനിമാ മേഖലയിലെ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നൽകുന്നുണ്ട്. അർജുൻ കപൂർ, രോഹിത് ഷെട്ടി എന്നിവർ 5 ലക്ഷം രൂപ വീതം സഹായമായി നൽകി. പ്രമുഖ ഗായകൻ സോനു നിഗം 5 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിട്ടുണ്ട്.
Comments